Saturday, October 4, 2025

CIC

 *തിരിഞ്ഞു നോക്കുമ്പോള്‍*

കേരളത്തില്‍ നിന്നും ഒരു സം‌ഘം വിദ്യാര്‍‌ഥികള്‍ ഇസ്‌ലാമികമായ ഉന്നത പഠനാര്‍‌ഥം ഖത്തറിലെത്തിയ കഥയിലൂടെ സഞ്ചരിച്ചാല്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ പ്രവാസമുഖം ഖത്തറില്‍ വേരോടിയ ചിത്രവും ചരിത്രവും വായിക്കാനാകും.എം.വി മുഹമ്മദ് സലീം,അബ്‌ദു റഹീം,അബുസാലിഹ്,ഒ.പി ഹം‌സ,എ.മുഹമ്മ്ദലി ആലത്തൂര്‍ എന്നിങ്ങനെ അഞ്ചം‌ഗമായിരുന്നു ഉന്നത മത പഠനത്തിനായി ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്.അതില്‍ മൂന്നു പേര്‍ ആദ്യം പുറപ്പെട്ടു.ബാക്കി രണ്ട് പേര്‍ പിന്നീടാണ്‌ യാത്ര തിരിച്ചത്. പ്രസ്‌തുത സം‌ഘത്തിലെ പ്രമുഖരിലൊരാളായിരുന്നു എം.വി മുഹമ്മദ് സലീം മൗലവി.

ശാന്തപുരത്തു നിന്നും അല്‍ ഫഖീഹുഫിദ്ദീന്‍  എന്ന സര്‍‌ട്ടിഫിക്കറ്റും ബി.എസ്.സി ഡിഗ്രിയും കരസ്ഥമാക്കിയ സാഹചര്യത്തില്‍ എന്തൊക്കെയാണ്‌ ഭാവി പരിപാടികള്‍ എന്ന് ആരായുന്നതിനായി മൗലവിയേയും കൂടെയുണ്ടായിരുന്നവരേയും മര്‍‌ഹൂം കെ.സി അബ്‌ദുല്ല മൗലവി ഒരു അഭിമുഖം നടത്തി.ഒപ്പമുണ്ടായിരുന്നവരെല്ലാം നാട്ടിലെ ഏതെങ്കിലും സ്ഥാപനത്തില്‍ തുടര്‍‌ന്നും മുന്നോട്ടുള്ള പ്രയാണത്തെ കുറിച്ചുമുള്ള താല്‍‌പര്യങ്ങള്‍ പ്രകടിപ്പിച്ചപ്പോള്‍,മതവിദ്യാഭ്യാസത്തില്‍ ഇനിയും തുടര്‍‌ച്ചയുണ്ടാവാനുള്ള ആഗ്രഹമായിരുന്നു മൗലവിയുടേത്. മദീനയൂനിവേഴ്‌സിറ്റി പോലുള്ള ഉന്നതകലാലയങ്ങളായിരുന്നു മനസ്സില്‍. ഇതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായി  കെ.എം മൗലവിയുടെ സഹായവും തേടിയിരുന്നു.അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും നല്ല ശ്രമങ്ങളും ഉണ്ടായി.കെ.എം മൗലവിയുടെ മകന്‍ അബ്‌ദുസ്സമദ് അല്‍ കാതിബ് മദീനയൂനിവേഴ്‌സിറ്റിയില്‍ ലക്‌ചറര്‍ ആയിരുന്നു.എന്നാല്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങളൊന്നും ഫലം കണ്ടില്ല.

മര്‍‌ഹൂം അബുല്‍ ജലാല്‍ മൗലവി ഒരു ഗള്‍‌ഫ് പര്യടനത്തിനു വേണ്ടി ഒരുങ്ങുന്ന നാളുകളായിരുന്നു.ശാന്തപുരം ഇസ്‌ലാഹിയ കോളേജിന്റെ വിപുലീകരണവും വികസനവുമായി ബന്ധപ്പെട്ടുള്ള സമാഹരണമായിരുന്നു ജലാല്‍ മൗലവിയുടെ പര്യടനദൗത്യം.ഇസ്‌ലാമിക സ്ഥാപനങ്ങള്‍‌ക്കായുള്ള ആദ്യ ദൗത്യം ഇതായിരിക്കും.

ദൗത്യം പൂര്‍‌ത്തീകരിച്ച് തിരിച്ചു വന്നപ്പോള്‍ ഖത്തറിലെ റിലീജ്യസ് ഇന്‍‌സ്റ്റിറ്റ്യുട്ടില്‍ പഠനത്തിന്‌ 5 പഠിതാക്കള്‍‌ക്ക് സ്കോളര്‍‌ഷിപ്പോട് കൂടെ അവസരം ഉറപ്പ് വരുത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു.ഇതിന്റെ ഗുണഭോക്താക്കളിലൊരാളായി 1971ലായിരുന്നു ഗവര്‍‌മന്റിന്റെ അതിഥായി ഖത്തറിലേക്ക് പുറപ്പെടാനുള്ള സാഹചര്യം ഒരുങ്ങിയത്.

എഴുപതുകളില്‍ അധികപേരും കപ്പല്‍ വഴിയായിരുന്നു ഗള്‍‌ഫ് രാജ്യങ്ങളിലേക്ക് പോയിരുന്നത്.അതേ സമയം പഠിതാക്കള്‍‌ക്ക് വിമാനമാര്‍‌ഗം പോകാനുള്ള സിറിയന്‍ എയലൈന്‍‌സിന്റെ  റ്റിക്കറ്റുകളാണ്‌ അനുവദിക്കപ്പെട്ടിരുന്നത്.ബോം‌ബെയായിരുന്നു അന്നത്തെ വിദേശ യാത്രകളുടെ കേന്ദ്രവും താവളവും.

ഖത്തറും യു.എ.എ രാജ്യങ്ങളും ക്രൂഷ്യല്‍ സ്റ്റേറ്റ് എന്ന പേരില്‍ ബ്രിട്ടനുമായി ഉടമ്പടിയുള്ള കാലമായിരുന്നു.അതുകൊണ്ട് തന്നെ ഇന്ത്യയില്‍ ഈ രാജ്യങ്ങളുമായുള്ള വിദേശകാര്യങ്ങള്‍ നിര്‍‌വഹിച്ചിരുന്നത് ബ്രിട്ടന്‍ നയതന്ത്രാലയങ്ങള്‍ വഴിയായിരുന്നു.

വിമാന യാത്രാ രേഖകളുമായി ബന്ധപ്പെട്ട് ബോം‌ബെയില്‍ കൂടുതല്‍ താമസിക്കുന്നത് ഓഴിവാക്കാന്‍ കപ്പലില്‍ യാത്രചെയ്യാമെന്ന അനുഭവ സമ്പത്തുള്ളവരുടെ നിര്‍‌ദേശം സ്വീകരിച്ച് കപ്പലിലായിരുന്നു ഖത്തറിലേക്ക് പുറപ്പെട്ടത്.ദും‌റ ദ്വാരക എന്നീ രണ്ട് കപ്പലുകളായിരുന്നു അക്കാലത്ത് സര്‍‌വീസ് നടത്തിയിരുന്നത്.ദും‌റയിലായിരുന്നു മൂന്നം‌ഗ സം‌ഘത്തിന്റെ ആദ്യ വിദേശയാത്ര.

കന്നിയാത്ര ഏറെ ആസ്വദിച്ചും ഒപ്പം നിത്യ കര്‍‌മ്മങ്ങളിലെ സൂക്ഷ്‌മത പാലിച്ചുകൊണ്ടുമുള്ള ഈ യുവ കപ്പല്‍ യാത്രാ സം‌ഘം മറ്റുയാത്രക്കാര്‍‌ക്ക് ഒരു അത്ഭുതമായിരുന്നു.വിശ്വാസികള്‍ ഏതവസ്ഥയിലാണെങ്കിലും നമസ്‌കാരം നിര്‍‌വഹിക്കാന്‍ ബാധ്യസ്ഥരാണെന്ന കാര്യം മറ്റുയാത്രക്കാര്‍‌ക്ക് അറിവില്ലായിരുന്നിരിക്കണം.

വലിയ പ്രയാസങ്ങളൊന്നുമില്ലാത്ത യാത്ര തുടര്‍‌ന്നു കൊണ്ടിരിക്കേ കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ കണ്ടുതുടങ്ങി.ദുബൈവരെ ശാന്തമായിരുന്ന കടല്‍ അശാന്തമാകാന്‍ തുടങ്ങി.സ്വാഭാവികമായ ഭീതി എല്ലാവരിലും പ്രകടമായി.ചകിതരായ യാത്രക്കാരില്‍ അധികപേരും ഈ വിദ്യാര്‍‌ഥി സം‌ഘത്തോട് പ്രാര്‍‌ഥിക്കാന്‍ അഭ്യര്‍‌ഥിച്ചപ്പോളാണ്‌ അവരും വിശ്വാസികളാണ്‌ എന്നുപോലും മനസ്സിലായത്. 

ഏകദേശം 24 മണിക്കൂര്‍ നീണ്ടു നിന്ന പ്രക്ഷുബ്‌ദാന്തരീക്ഷം പിറ്റേന്നു പുലരുമ്പോഴേക്കും ശാന്തമായി.അങ്ങിനെ ദോഹയുടെ ഏകദേശ തീരത്ത് കപ്പല്‍ നങ്കൂരമിട്ടു.അവിടെ നിന്നും ബോട്ടുമാര്‍‌ഗമാണ്‌ കരയിലെത്തിയത്. അഥവാ എഴുപതുകളില്‍ സീപോര്‍‌ട്ട് ഖത്തറില്‍ ഉണ്ടായിരുന്നില്ല. ബോട്ടടുക്കുന്ന തീരത്തെ പരിമിതമായ സൗകര്യങ്ങളിലാണ്‌ എമിഗ്രേഷനും മറ്റു ഔദ്യോഗിക ക്രമീകരണങ്ങളും സജ്ജീകരിച്ചിരുന്നത്.

ഇന്ത്യയില്‍ നിന്നും ആദ്യമായി എത്തിയ മൂവര്‍‌സം‌ഘം ഖത്തര്‍ വിദ്യഭ്യാസ വകുപ്പിന്റെ എല്ലാവിധ ആനുകൂല്യങ്ങളും സ്വീകരിച്ചു കൊണ്ടുള്ള ദിനരാത്രങ്ങള്‍ ഏറെ ഹൃദ്യമായിരുന്നു.അതില്‍ വിശേഷപ്പെട്ടത് പ്രസ്‌തുത സ്ഥാപനത്തിന്റെ തലവന്‍ ഡോ.യൂസുഫ് അല്‍ ഖര്‍ദാവി ആയിരുന്നു എന്നത് തന്നെയാണ്‌. അദ്ദേഹത്തെ പോലെ ഉന്നത ശീര്‍ഷരായ പണ്ഡിത ശ്രേഷ്‌ഠന്മാരുടെ ശിഷ്യത്വം സ്വീകരിക്കാനാകുക എന്നത് തന്നെ വലിയ സൗഭാഗ്യമായി കണക്കാക്കപ്പെടുന്നു.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍‌ഥികളുടെ നല്ല വ്യാകരണ മികവും കൃത്യമായ അറബി ഉച്ചാരണവും വിദ്യാര്‍‌ഥികളെക്കുറിച്ച് ഏറെ മതിപ്പുണ്ടാക്കാന്‍ കാരണമായിരുന്നു. മാത്രമല്ല പഠനത്തിലും ഇസ്‌ലാമികമായ കാഴ്‌ചപ്പാടിലും നിപുണരാണെന്നു വിലയിരുത്തപ്പെടുകയും ചെയ്‌തിരുന്നു.അഥവാ അവസരങ്ങള്‍ യഥാവിധി ഉപയോഗപ്പെടുത്തുന്നതില്‍ വിദ്യാര്‍‌ഥികള്‍ വിജയിച്ചിരുന്നു എന്നു സാരം.

പഠനം കഴിഞ്ഞ് വിവിധ ജോലികളില്‍ നിയുക്തരായി.വിവരണാതീതമായ ഒട്ടേറെ സം‌ഭവ വികാസങ്ങള്‍‌ക്ക് നിമിത്തമായി എന്നതും അടിവരയിടപ്പെടേണ്ടത് തന്നെ.വര്‍‌ഷങ്ങള്‍‌ക്ക് ശേഷം ഡോ.ഖര്‍‌ദാവി കേരളത്തിലെത്തിയപ്പോള്‍ തങ്ങളുടെ പേരുകള്‍ പറഞ്ഞു കൊണ്ട് തന്നെ വിദ്യാഭ്യാസകാലത്തെ ഓര്‍‌ത്തെടുത്തതും മനസ്സിനെ കുളിര്‍‌പ്പിക്കുന്ന അനുഭവമായിരുന്നുവെന്നു മൗലവി അനുസ്‌മരിക്കുന്നുണ്ട്.

അറബികളില്‍ നല്ലൊരു വിഭാഗവും ധരിച്ചു വെച്ചിരുന്നത് ഇന്ത്യന്‍ ഉപഭൂഖണ്ഡം സ്വതന്ത്രമാകുന്നതോടെ ഉണ്ടായ സം‌ഭവ വികാസങ്ങളിലൂടെ വിഭജനാനനന്തരം മുസ്‌ലിംകള്‍ എല്ലാം പാകിസ്‌താനിലേക്ക് കുടിയേറി എന്നായിരുന്നു.എന്നാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിം‌കളുള്ളത് ഇന്ത്യോനേഷ്യയിലാണെന്നും രണ്ടാം സ്ഥാനം ഇന്ത്യ എന്ന മഹാ രാജ്യത്തിനാണെന്നും പറഞ്ഞു ഫലിപ്പിക്കേണ്ടി വന്ന കഥ മൗലവി അഭിമുഖത്തില്‍ വിവരിക്കുന്നുണ്ട്.

മാത്രമല്ല ഇന്ത്യയിലെ ഇസ്‌ലാമിക പഠന സാധ്യതകളും സൗകര്യങ്ങളും  അക്കാലത്ത് കേരളത്തില്‍ തന്നെയുണ്ടായിരുന്ന രണ്ട് ഡസനിലധികം അറബി ഇസ്‌ലാമിക പഠന കേന്ദ്രങ്ങളെ കുറിച്ചും വിശദീകരിച്ചതും അദ്ദേഹം ഓര്‍‌ത്തെടുത്തു.

വിശാലമായ ഇന്ത്യയില്‍ മുസ്‌ലിം‌കള്‍ ന്യൂനപക്ഷമാണെങ്കിലും അവരുടെ പാരമ്പര്യവും സം‌സ്ക്കാരവും പ്രവര്‍‌ത്തനമേഖലകളും വിപുലമാണെന്ന വസ്‌തുതയും ബോധപൂര്‍‌വം ധരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.അതേ സമയം മൗലാനാ അബുല്‍ കലാം ആസാദിനെ കുറിച്ചും,മൗലാനാ അലിഹസന്‍ നദ്‌‌വിയെ കുറിച്ചും അറിയുന്നവരും ഉണ്ടായിരുന്നു.അബുല്‍ അ‌അ്‌‌ലാമൗദൂദിയെ അറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തെ പാകിസ്‌താന്‍കാരനായിട്ട് മാത്രമേ അവര്‍‌ക്ക് അറിയുമായിരുന്നുള്ളൂ.അവിഭക്ത ഇന്ത്യയില്‍ അദ്ദേഹത്തിന്റെ സം‌ഭാവനകളും പരിശ്രമങ്ങളും അറബികളില്‍ അധികപേര്‍‌ക്കും അറിയില്ലായിരുന്നു.

നന്നായി അറബി ഭാഷ കൈകാര്യം ചെയ്യാന്‍ വശമില്ലാതിരുന്ന ബഹുഭൂരിപക്ഷം വരുന്ന പ്രവാസി മലയാളികള്‍‌ക്ക് തങ്ങളുടെ സാന്നിധ്യം പല വിധത്തിലും പ്രയോജനപ്പെട്ടിരുന്നു എന്നും മൗലവി വിശദമാക്കി.

മലയാളികള്‍‌ക്കിടയില്‍ യാതൊരു തരത്തിലുമുള്ള വിഭാഗീയതകളുമില്ലാത്ത സുവര്‍‌ണ്ണ കാലഘട്ടമായിരുന്നു.ഖത്തറിലെത്തുന്നവര്‍ ആദ്യമായി വന്നണയുക ഹം‌സ ഹാജിയുടെ ബിസ്‌മില്ലയിലായിരുന്നു.മലയാളി എന്ന ഒരേയൊരു പരിഗണനയില്‍ താമസവും അത്യാവശ്യം പ്രാഥമിക സൗകര്യങ്ങളും ജോലിയന്വേഷിക്കുന്നതില്‍ വരെ പരസ്‌പരം മനസ്സറിഞ്ഞ് സഹായവും നിര്‍‌ലോഭം ലഭിക്കുമായിരുന്നു

പഠനം പുരോഗമിക്കുന്നതിന്നിടെ ഒരു ദിവസം തികച്ചും ദൗര്‍‌ഭാഗ്യകരമായ ഒരു സം‌ഭവത്തിന്‌ ബിസ്‌മില്ല സൂഖിലെ മസ്‌ജിദ് സാക്ഷ്യം വഹിച്ചു. മര്‍‌ഹൂം കുട്ടി ഹസന്‍ ഹാജി ദോഹയിലെത്തി നടത്തിയ നിരുത്തരവാദപരമായ പ്രഭാഷണമായിരുന്നു അത്. പ്രസ്‌തുത പ്രഭാഷണത്തില്‍ മൗദൂദി വഹാബികള്‍ ഇസ്‌ലാമിനെ ശരിക്ക് മനസ്സിലാക്കാത്തവരാണ്‌ എന്ന സന്ദേശമായിരുന്നു മുഖ്യമായും അദ്ദേഹം നല്‍‌കാന്‍ ശ്രമിച്ചത്.ഇത്തരത്തില്‍ ഒരു വിഭാഗീയത സൃഷ്‌ടിക്കാനുള്ള ശ്രമം ശുഭകരമല്ലെന്നു സുമനസ്സുക്കള്‍ പലരും വിലയിരുത്തി.

ഇതേ തുടര്‍‌ന്ന്‌ ഈ പ്രഭാഷണം റെക്കാര്‍‌ഡ് ചെയ്‌തതിന്റെ  പരിഭാഷ സഹിതം മഹ്‌കമ ശരീഅയയിലെ ഖാദിയെ ധരിപ്പിക്കുകയുണ്ടായി.തുടര്‍‌ന്ന് ഖാദി ഇദ്ദേഹത്തെ വിളിച്ചു വരുത്തി കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ താന്‍ പറഞ്ഞതു ശരിയാണ്‌ എന്ന ധ്വനിയായിരുന്നു പ്രഭാഷകനും അദ്ദേഹത്തെ അനുഗമിച്ച അബൂബക്കര്‍ എന്ന വക്കീലും പ്രകടിപ്പിച്ചത്.കുറ്റാരോപിതരെ ശാസിച്ചു വിടുക എന്നതിനപ്പുറം ഇവരെ കസ്റ്റഡിയില്‍ എടുത്ത് കയറ്റിവിടാനുള്ള തീരുമാനമായി അത് മാറി എന്നു ചുരുക്കം.ഈയൊരു സം‌ഭവം സാമ്പ്രദായികതയുടെയും പാരമ്പര്യവാദത്തിന്റെയും പേരിലുള്ള ചിദ്രതകള്‍‌ക്ക് ഖത്തറില്‍ മണ്ണൊരുക്കാന്‍ കഴിയുകയില്ല എന്ന ഒരു ധാരണയുണ്ടാകാന്‍ സഹായിച്ചിരിക്കണം.പിന്നീട് ഖത്തര്‍ സന്ദര്‍‌ശിക്കുന്നവര്‍ ആരായാലും വിശ്വാസികള്‍‌ക്ക് ഉപകാരപ്പെടുന്ന വിഷയങ്ങളില്‍ നിന്നും വ്യതിചലിച്ച് ഒന്നും സം‌ഭാഷണങ്ങളിലും പ്രസം‌ഗങ്ങളിലും പ്രകടിപ്പിച്ചിരുന്നില്ല.

ഇങ്ങനെയിരിക്കെ ഒരിക്കല്‍ കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാര്‍ ഖത്തറിലെത്തി.

കാന്തപുരത്തിന്‌ പൊതുവേദിയില്‍ പ്രസം‌ഗിക്കാനുള്ള അവസരമൊരുക്കാനുള്ള ഒരു സുഹൃത്തിന്റെ അഭ്യര്‍‌ഥന മാനിച്ച് അതിനുള്ള സൗകര്യങ്ങളും അനുവാദവും ശൈഖ് അഹമ്മദ് ബിന്‍ ഹജറുമായി ബന്ധപ്പെട്ട് ഒരുക്കിക്കൊടുക്കാന്‍ കഴിഞ്ഞിരുന്നു.

ഉമ്മത്ത് മുസ്‌ലിമയെ കുറിച്ചും,ഉമ്മത്തിന്റെ മഹിമ,ഐക്യത്തിന്റെ ആവശ്യകത,നാല്‌ മദ്‌ഹബുകളിലുമുള്ള ഇമാമുകള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടങ്ങി മനോഹരമായ പ്രഭാഷണങ്ങളായിരുന്നു എല്ലാം.ഈ പരിപാടിയുമായി ബന്ധപ്പെട്ട് ജമാ‌അത്തുമായി സഹകരിച്ചുള്ള പ്രഭാഷണങ്ങള്‍ എന്നരീതിയില്‍ വാര്‍‌ത്തകള്‍ വന്നതിനെ നേരിടാനുള്ള അദ്ദേഹത്തിന്റെ ശൈലി പ്രസ്‌തുത പ്രഭാഷണത്തിന്റെ എല്ലാ നന്മയും കളഞ്ഞു കുളിക്കുന്നതായിരുന്നുവെന്ന് ഖേദത്തോടെ മൗലവി പങ്കുവെച്ചു.

============

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ദാരിദ്ര്യത്തിന്റെ കൈപ്പിനെക്കാള്‍ ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതി സങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ വ്യക്തമായ പാന്ഥാവിലേക്ക് നയിക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലകളിലും അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.കാലോചിതമായ മാറ്റങ്ങള്‍‌ക്ക് വിധേയമാക്കി ഈ സം‌വിധാനം പ്രവാസികളായ മലയാളികള്‍‌ക്ക് വേണ്ടി പ്രവര്‍‌ത്തന നിരതമാണ്‌. 

പ്രവാസികള്‍‌ക്കിടയില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതിലും സി.ഐ.സി പ്രതിജ്ഞാബദ്ധമാണ്‌.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം  പരിരക്ഷിച്ചു പോരുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച സാം‌സ്‌ക്കാരിക പാതയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

============

എഴുപതുകളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറേബ്യന്‍ ഗള്‍‌‌ഫ് നാടുകളിലേക്ക്‌ ജീവിതത്തിന്റെ പച്ചപ്പ് തേടി പറന്നു വന്നു തുടങ്ങിയതിന്‌ വേഗത കൂടിക്കൊണ്ടിരുന്ന നാളുകളായിരുന്നു.ഇന്ത്യയില്‍ നിന്നും വിശേഷിച്ച് മലയാളക്കരയില്‍ നിന്നും വലിയ തോതില്‍ വിദ്യാസമ്പന്നരും അല്ലാത്തവരും കുടിയേറിക്കൊണ്ടിരുന്ന കാലം.

ഏറെ പ്രയാസമനുഭവിച്ച് ഗള്‍‌ഫിലെത്തുന്ന പ്രവാസികളില്‍ അധിക പേര്‍‌ക്കും  ഏതുവിധേനയും സമ്പാദിക്കാനുള്ള ത്വരയും ജ്വരവും മാത്രമായിരുന്നു എന്നത് അതിശയോക്തിയോടെയുള്ള പരാമര്‍‌ശമല്ല. കൂടാതെ ഒഴിവു വേളകള്‍ കേവല വിനോദങ്ങളും നേരമ്പോക്കുകളുമായി കഴിഞ്ഞു കൂടുകയുമായിരുന്നു.

ഐശ്വര്യകാലം ജീവിതത്തിന്റെ സകല മേഖലകളെയും താളം തെറ്റിക്കുന്ന സ്ഥിതി വിശേഷം അതിസങ്കീര്‍‌ണ്ണമായിരുന്നു.ജീവിത പ്രാരാബ്‌‌ധങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും കുറെയൊക്കെ കരകയറിയവര്‍ എന്നാല്‍ ദിശാബോധമില്ലാത്ത വലിയ ഒരു ജനക്കൂട്ടം.ഈ ജനവിഭാഗത്തെ ആസൂത്രിതമായി സം‌സ്‌‌കരിച്ചെടുക്കുക എന്ന ഉദാത്തമായ ലക്ഷ്യത്തിനു വേണ്ടി നന്മേഛുക്കളായ ഒരു സം‌ഘം 1977 ല്‍ രൂപീകരിച്ചതായിരുന്നു ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഖത്തര്‍.പ്രവാസികളുമായി ബന്ധപ്പെട്ട എല്ലാമേഖലയിലും സ്വാധീനമുള്ള അസോസിയേഷന്റെ സാന്നിധ്യമില്ലാത്ത ഇടങ്ങളുണ്ടായിരുന്നില്ല.

ക്രിയാത്മകവും സര്‍‌ഗാത്മകവുമായി അടയാളപ്പെടുത്തപെട്ട നാലര പതിറ്റാണ്ടുകളുടെ  മഹത്തായ പാരമ്പര്യമുള്ള ഈ സം‌ഘമാണ്‌ സം‌ഘടനയാണ്‌ 2018 മുതല്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി എന്ന പുതിയ വിലാസത്തില്‍  അറിയപ്പെടുന്ന സി.ഐ.സി.

അസോസിയേഷന്റെ പ്രവര്‍‌ത്തന മുന്നേറ്റ രീതിയില്‍ മറ്റൊരു കാതലായ മാറ്റമായിരുന്നു 2020 മുതല്‍ ക്രമീകരിച്ച സോണല്‍ സം‌വിധാനം.ഈ ഉപദ്വീപില്‍ 6 സോണുകളായി തിരിച്ചു കൊണ്ടാണ്‌ സി.ഐ.സി പ്രവര്‍‌ത്തിക്കുന്നത്.ഓരോ സോണിനും സ്വതന്ത്രമായ നേതൃത്വവും പ്രവര്‍‌ത്തക സമിതികളുണ്ട്.

സം‌സ്‌‌കരണം,ശിക്ഷണം,പ്രബോധനം,കലാ സാഹിത്യം, വിദ്യാഭ്യാസം, സേവനം,മലര്‍‌വാടി,മീഡിയ - ലൈബ്രറി തുടങ്ങിയ ഉത്തരവാദിത്തങ്ങളുള്ള വകുപ്പ് അധ്യക്ഷന്മാരും ഉണ്ട്.ഓരോ വകുപ്പിന്‌ കീഴിലും തല്‍ സം‌ബന്ധമായ വാര്‍‌ഷിക അജണ്ടകളും നടപ്പിലാക്കാന്‍ സഹായിക്കുന്ന ഉപസമിതികളുമുണ്ട്. ഓരോ സോണ്‍ പരിധിയിലുമുള്ള യൂണിറ്റുകളിലും അതത് വകുപ്പുകളുടെ നിശ്ചയിക്കപ്പെട്ട പ്രതിനിധികള്‍ മുഖേനയാണ്‌ സം‌ഘടനയുടെ പ്രവര്‍‌ത്തന നൈരന്തര്യം സാധ്യമാകുന്നത്.

ഓരോ വകുപ്പിന്‌ കീഴിലും കേന്ദ്ര തലത്തിലും സോണല്‍ തലത്തിലും വിപുലമായ പരിപാടികളാണ്‌ ആസൂത്രണം ചെയ്യപ്പെടുന്നത്.സി.ഐ.സി അം‌ഗങ്ങള്‍‌ക്ക്‌ മാത്രമായുള്ള പഠന പാരായണ ശിക്ഷണ സം‌സ്‌‌കരണ പദ്ധതികള്‍ പോലെ പൊതുസമൂഹത്തെ ഉദ്ദേശിച്ചു കൊണ്ട് വിവിധ തലത്തിലും തരത്തിലും ഉള്ള വൈജ്ഞാനിക പരിപാടികളില്‍ പ്രധാനപ്പെട്ടവയാണ്‌ ഖുര്‍‌ആന്‍ സ്റ്റഡിസെന്ററുകളും പള്ളികള്‍ കേന്ദ്രീകരിച്ചുള്ള വാരാന്ത ക്ലാസ്സുകളും.പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള മദ്രസ്സാ സം‌വിധാനവും ഏറെ സ്വാഗതം ചെയ്യപ്പെട്ട വൈജ്ഞാനിക മേഖലയാണ്‌.

ഇതര ദര്‍‌ശനങ്ങളിലും ധര്‍‌മ്മങ്ങളിലുമുള്ള പ്രവാസികളില്‍ സ്നേഹവും സൗഹൃദവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനാകും വിധമുള്ള സൗഹൃദ സദസ്സുകളും സംഗമങ്ങളും ഒരുക്കുന്നതില്‍ സി.ഐ.സിയുടെ ഇതര പോഷക ഘടകങ്ങളും സജീവമാണ്‌.

ഈ പ്രതികൂലകാലത്തും സമചിത്തതയോടെ വര്‍‌ത്തമാനങ്ങളും വാര്‍‌ത്തകളും പ്രചരിപ്പിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും സി.ഐ.സിയുടെ മാധ്യമ ശൃംഖലയുടെ പങ്ക്‌ അനിഷേധ്യമത്രെ.

സാങ്കേതിക വിദ്യയുടെ അതിപ്രസരത്തില്‍ മുങ്ങിപ്പോകുന്ന വായനാ സം‌സ്‌‌ക്കാരത്തെ സജീവമാക്കുന്നതിനും,മീഡിയകളെ മാതൃകാപരമായി പരിപാലിക്കാനും പരിപോഷിപ്പിക്കാനുമുള്ള സി.ഐ.സിയുടെ പരിശ്രമങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് വിലയിരുത്തപ്പെടുന്നു.

സാന്ത്വന സേവന പ്രവര്‍‌ത്തനങ്ങള്‍ രാജ്യത്തെ അം‌ഗീകൃത ഏജന്‍‌സികളുമായി സഹകരിച്ചും അല്ലാതെയും സ്‌‌തുത്യര്‍‌ഹമായ പാരമ്പര്യം സി.ഐ.സി പരിരക്ഷിച്ചു പോരുന്നുണ്ട്.

പ്രവാസലോകത്തെ സന്നദ്ധ സേവന സമൂഹിക കലാ സാം‌സ്‌‌ക്കാരിക  വിദ്യാഭ്യാസ രാഷ്‌‌ട്രീയ രം‌ഗങ്ങളില്‍ നേരിട്ടും പോഷക സം‌ഘങ്ങള്‍ വഴിയും സി.ഐ.സി സജീവമാണ്‌.

വളര്‍‌ന്നു വരുന്ന കുരുന്നുകളില്‍ ആരോഗ്യകരമായ മത്സരബുദ്ധി വളര്‍‌ത്തിയെടുക്കുന്ന മാതൃകാപരമായ മത്സര പരിപാടികള്‍ സം‌ഘടിപ്പിക്കുന്നതില്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ സം‌ഘമാണ്‌ മലര്‍‌വാടി ഖത്തര്‍.

വിമന്‍ ഇന്ത്യ,യൂത്ത് ഫോറം,ഗേള്‍‌സ് ഇന്ത്യ ഖത്തര്‍,സ്റ്റുഡന്റ്‌സ് ഇന്ത്യ ഖത്തര്‍ തുടങ്ങിയ പോഷക ഘടകങ്ങള്‍ അതുല്യമായ പ്രവര്‍‌ത്തന ശൈലിയാല്‍ പ്രവാസ ഭൂമികയെ ധന്യമാക്കുന്നുണ്ട്.

മര്‍‌ഹൂം മുഹമ്മദ് സലീം മൗലവി അടക്കമുള്ള പ്രാരം‌ഭ കാല മഹാരഥന്‍മാര്‍ വെട്ടിത്തെളിയിച്ച വഴിയിലൂടെ സമൂഹത്തിന്‌ വെളിച്ചവും തെളിച്ചവും നല്‍‌കി ഈ പ്രസ്ഥാനത്തിന്റെ ജൈത്രയാത്ര തുടരുകയാണ്‌.

പതിറ്റാണ്ടുകളുടെ ഓര്‍‌മ്മകളിലൂടെ സഞ്ചരിച്ചപ്പോള്‍ മുന്‍കാല മഹാരഥന്‍മാര്‍ ദീര്‍‌ഘ വിക്ഷണത്തോടെ പടുത്തുയര്‍‌ത്തിയ അസോസിയേഷനും അത് സമൂഹത്തിന്‌ നല്‍‌കിയ സം‌ഭാവനകളുടെ നഖ ചിത്രങ്ങളുമാണ്‌ ഇവിടെ പങ്കുവെച്ചത്.

ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ അഥവാ പുനര്‍ നാമകരണം ചെയ്യപ്പെട്ട സി.ഐ.സി നാലര പതിറ്റാണ്ട്‌ പിന്നിടുമ്പോള്‍, കഴിഞ്ഞ കാലങ്ങളില്‍ പ്രസ്ഥനത്തെ നയിച്ചവരുടെ പേരുകള്‍ താഴെ നല്‍‌കുന്നു.ഇതില്‍ പലരും ഒന്നിലധികം തവണ നേതൃസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. അസോസിയേഷന്‍ രൂപീകരണ കാലം മുതല്‍ നേതൃനിരയിലുണ്ടായിരുന്ന കെ അബ്‌‌ദുല്ല ഹസന്‍ സാഹിബ്‌ 2021 സപ്‌തം‌ബറില്‍ പരലോകം പൂകി.എം.വി മുഹമ്മദ് സലീം മൗലവി 2023 ആഗസ്റ്റ് 23 നും വിടവാങ്ങി.2024 സപ്‌തം‌ബര്‍ 21 ന്‌ എ മുഹമ്മദലി സാഹിബും അല്ലാഹുവിലേക്ക് മടങ്ങി.മണ്‍ മറഞ്ഞ നേതാക്കളുടെ പാരത്രിക വിജയത്തിനും ജീവിച്ചിരിക്കുന്നവരുടെ ഇഹപര സൗഭാഗ്യത്തിനും കണ്ണീരണിഞ്ഞ പ്രാര്‍‌ഥനകള്‍.

1977 മുതല്‍ 2025 വരെ നേതൃത്വം നല്‍‌കിയവര്‍

---------

01.കെ.എ ഖാസിം മൗലവി

02.എം.വി മുഹമ്മദ് സലീം മൗലവി

03.കെ അബ്‌ദുല്ല ഹസന്‍ സാഹിബ്‌

04.വി.കെ അലി സാഹിബ്‌ 

05.പി അബ്‌ദുല്ലക്കുട്ടി മൗലവി

06.എ മുഹമ്മദലി സാഹിബ്‌

07.കെ സുബൈര്‍ സാഹിബ്‌

08.കെ.സി അബ്‌ദുല്ലത്വീഫ് സാഹിബ്‌

09.വി.ടി അബ്‌‌ദുല്ലക്കോയ തങ്ങള്‍

10.വി.ടി ഫൈസല്‍ സാഹിബ്‌

11.കെ.ടി അബ്‌‌ദു റഹ്‌മാന്‍ സാഹിബ്‌

12.ടി.കെ ഖാസിം സാഹിബ്‌

==============

എം.വി.മുഹമ്മദ് സലീം മൗലവി മരിക്കുന്നതിന്റെ ആഴ്‌ചകള്‍‌ക്ക് മുമ്പുള്ള സമാഗമവും അദ്ദേഹം  വിടപറയുന്നതിന്റെ ഏതാനും മാസങ്ങള്‍‌മുമ്പ്  മനസ്സ് തുറന്നതിനെയും ആസ്‌പദപ്പെടുത്തിയാണ്‌ ഈ ലേഖനത്തിലെ ആദ്യ ഭാഗം.

============

അസീസ് മഞ്ഞിയില്‍


0 comments:

Post a Comment

Note: Only a member of this blog may post a comment.