Tuesday, January 19, 2016

തണലായി മാറിയ റഹീംക്ക

തണലായി മാറിയ റഹീംക്ക
അക്ഷരാര്‍‌ഥത്തില്‍ തണല്‍ മരം എന്നു വിശേഷിപ്പിക്കാവുന്ന തൃശൂര്‍‌ക്കാരുടെ റഹീംക്ക വിടപറഞ്ഞിരിയ്‌ക്കുന്നു.1976 ലെ ഒരു സന്ധ്യ എന്റെ ഓര്‍‌മ്മയില്‍ തെളിഞ്ഞു വരുന്നു.പത്താം തരം പരീക്ഷകഴിഞ്ഞു കാത്തിരിക്കുന്ന കാലം.എഴുത്തും വായനയും റേഡിയൊ ഭ്രാന്തും ഒക്കെയായിരുന്നു വിനോദങ്ങളിലെ മുഖ്യ അജണ്ട.

പാടത്തെ പീടികയിലെ(ഞങ്ങളുടെ കവല) ബാര്‍ബര്‍ ബാലേട്ടന്റെ കടയില്‍ പോയാല്‍ മാതൃഭൂമിയും മനോരമയും ചന്ദ്രികയും ചെലവില്ലാതെ വായിക്കാം.ബാല മാസിക കാശു കൊടുത്ത്‌ വാങ്ങിക്കുമായിരുന്നു.കൂടാതെ പരിസര പ്രദേശത്തെ ലൈബ്രറികളിലെ അം‌ഗത്വം ഹൈസ്‌കൂള്‍ തലം മുതല്‍ക്ക്‌ തന്നെ ഉണ്ടായിരുന്നു.വായനകള്‍ പലതും നടന്നിരുന്നെങ്കിലും ചന്ദ്രിക ആഴ്‌ചപ്പതിപ്പിലെ ഖുര്‍‌ആനില്‍ നിന്നും എന്ന ഭാഗം ഏറെ ആകര്‍ഷകമായി അനുഭവപ്പെട്ടിരുന്നു.ഇസ്‌ലാമിക വീക്ഷണങ്ങള്‍ കൈകാര്യം ചെയ്യുന്ന അക്കാലത്തെ ചന്ദ്രികാ നിലവാരം ഉള്ള പുസ്‌തകങ്ങള്‍ ഒന്നും കണ്ണില്‍ പെട്ടിട്ടില്ലായിരുന്നു.ഇസ്‌ലാമിക പുസ്‌തക ശാലകളായി പരിസര പ്രദേശത്തുള്ള പല കേന്ദ്രങ്ങളിലും പരതിയപ്പോള്‍ കര്‍‌മ്മ ശാസ്‌ത്രങ്ങള്‍ വിവരിക്കുന്ന തീരെ നിലവാരം കുറഞ്ഞ ശൈലിയിലുള്ള ബുക്കുകളും,ദിക്കറുകള്‍ ദുആകള്‍ ഒക്കെയാണ്‌ ലഭ്യമായിരുന്നത്.പാടൂരിലുള്ള വല്യുമ്മയുടെ മകന്‍ അബ്‌ദുറഹിമാന്‍ കേലാണ്ടത്ത് എന്റെ വായനാ പ്രിയത്തേയും അന്വേഷണാത്മകതയേയും വലിയ മതിപ്പോടുകൂടെ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്‌തിരുന്നു.

1976 ഒരു റമദാന്‍ മാസം.അബ്‌ദുറഹിമാന്‍‌ക്ക വീട്ടില്‍ വന്നു.ഇന്നു നമുക്ക്‌ ഒരിടം വരെ പോകണം.തൃശുര്‍‌ക്ക്‌.ഒരു സുഹൃത്ത്‌ നോമ്പു തുറക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌.ഒരു സുഹൃത്തിനേയും കൂടെ കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്‌.അങ്ങിനെ ഞങ്ങള്‍ പോയി പോസ്റ്റാഫിസ്‌ റോഡിലുള്ള ഒരു ഒഫീസില്‍ എത്തി.സലാം ചൊല്ലി പരസ്‌പരം പരിചയപ്പെടുത്തി.അഥവ റഹീം സാഹിബിന്റെ ആഥിത്യം സ്വീകരിക്കാനായിരുന്നു ആയാത്ര.എന്നെ കുറിച്ച്‌ ഇയാള്‍ നല്ല വായനക്കാരനാണെന്ന വിശേഷണം പറയാനും അബ്‌ദുറഹിമാന്‍‌ക്ക മറന്നില്ല.തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.ഒന്നു വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി

ഇസ്‌ലാമിക പ്രസ്ഥാനത്തിലേയ്‌ക്കുള്ള എന്റെ പ്രവേശത്തിനു നിമിത്തമായ തണല്‍ മരം മുറിഞ്ഞു വീണിരിക്കുന്നു.സര്‍‌വ്വലോക രക്ഷിതാവായ തമ്പുരാന്‍ അനുഗ്രഹിച്ചരുളിയ തണലില്‍ ആദരണീയനായ സഹോദരനു ഇടം നല്‍‌കുമാറാകട്ടെ.
09.01.2016
ഇസ്‌ലാം ഓണ്‍‌ലൈവിനുവേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.