Friday, April 10, 2026

പേര്‍‌ഷ്യ

സഹസ്രാബ്‌ദങ്ങള്‍‌ക്ക് മുമ്പേ തന്നെ സ്ഥിരവാസികളായ ജനങ്ങളുടെ സം‌സ്‌കാര ചരിത്രമുള്ള രാജ്യമാണ്‌ പേര്‍‌ഷ്യ. അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും സാമ്രാജ്യത്യ ശക്തികളുടെ പരസ്‌പര മാത്സര്യത്തില്‍ ഒട്ടേറെ ഉത്ഥാന പതനങ്ങള്‍‌ക്ക്  സാക്ഷ്യം വഹിച്ച ഒരു രാജ്യം.

അസ്സീറിയയെ തകർത്തുകൊണ്ട് നിലവിൽ വന്ന ആര്യസാമ്രാജ്യമാണ് പേർഷ്യൻ സാമ്രാജ്യം അഥവാ പാരസിക സാമ്രാജ്യം.അസ്സീറിയൻ - കൽദായ സാമ്രാജ്യങ്ങളുടെ തകർച്ച മുതൽ ഇസ്ലാമിക സാമ്രാജ്യ ഉദയം വരെയുള്ള കാലം (ക്രി.മു 550 - ക്രി.വ. 641) പേർഷ്യൻ സാമ്രാജ്യത്തിന്റെയും സംസ്കാരത്തിന്റെയും കാലമായിരുന്നു.

ക്രി മു രണ്ടാം സഹസ്രാബ്ദത്തിൽ മദ്ധ്യേഷ്യയിൽ‍നിന്ന് മെസപ്പെട്ടോമിയയിലേയ്ക്ക് കുടിയേറിയ ആര്യൻമാരുടെ പിൻമുറക്കാരാണ് പേർഷ്യക്കാർ.

1905-ൽ ബജാർ ഭരണാധികാരിയായ ഷായ്ക്കെതിരെ ഭരണഘടനയ്ക്കു വേണ്ടിയുള്ള സമരം വിജയിച്ചതോടെയാണ് ഇറാന്റെ ആധുനിക യുഗം ആരംഭിക്കുന്നത്‌ 1906 രാജ്യത്ത് ചെറിയ തോതിൽ ഭരണഘടന നിലവിൽ വന്നു. 1906 ഒക്ടോബർ 7 ന് ആദ്യ പാർലമന്റ് (മജ്‌ലിസ് ) നിലവിൽ വന്നു.1908 - ൽ ബ്രിട്ടീഷ് ഗവേഷകർ ഇറാനിൽ എണ്ണ കണ്ടെത്തി. ആംഗ്ലോ-ഇറാനിയൻ ഓയിൽ കമ്പനിയായിരുന്നു എണ്ണ ഖനനത്തിന്റെ കുത്തക അവകാശപ്പെടുത്തിയത്.

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടനും റഷ്യയും രണ്ടു വശങ്ങളിൽ നിന്നും ഇറാനിൽ പ്രവേശിച്ചു. കമ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം സോവിയറ്റ് യൂണിയനായി മാറിയ റഷ്യ 1921 പിൻവാങ്ങിയതോടെ ബ്രിട്ടീഷ് നിയന്ത്രണം ശക്തമായി.1925 ബ്രിട്ടന്റെ രഹസ്യ സഹായത്താൽ പട്ടാള ഓഫീസറായ റിസാ ഖാൻ അധികാരത്തിലെത്തി. പിന്നീട് അദ്ദേഹം റിസാഷാ പഹ്‌ലവി എന്ന പേര് സ്വീകരിച്ചു. പഹ്‌ലവി രാജവംശത്തിന് തുടക്കമിട്ടു. പാശ്ചാത്യരുടെ എണ്ണ ആവശ്യങ്ങൾക്ക് ഇറാൻ കീഴ്പെടുകയും ചെയ്‌തു. 

1935-ൽ രാജ്യത്തിന്റെ പേര് പേർ‌ഷ്യ എന്നത് മാറ്റി ഇറാൻ എന്നാക്കി. ' പഹ്‌ലവി ഭരണത്തോടു കൂടിയാണ്‌. തുർക്കിയിലെ കമാൽ അത്താ തുർക്കിനെ മാതൃകയാക്കിയ രിസാ ഷാഹ്‌ പഹ്‌ലവി പടിഞ്ഞാറൻ പരിഷ്കാരങ്ങൾ നടപ്പാക്കാൻ തുടങ്ങി.  പിന്നീട്‌ അദ്ദേഹത്തിന്റെ പുത്രൻ മുഹമ്മദ്‌ രിസാഷാ പഹ്‌ലവി അധികാരത്തിൽ വന്നു. സമൂഹത്തിലെ പ്രമാണിവർഗത്തിന്‌ അനുകൂലമായിരുന്നു അദ്ദേഹത്തിന്റെ നയങ്ങൾ. ആയത്തുല്ല ഖുമൈനിയെ നാടു കടത്തിയ ഷാക്കെതിരിൽ ജനങ്ങൾ തെരുവിലിറങ്ങി. ജനവികാരങ്ങൾ ഇളക്കിവിടുന്നതിൽ ഖുമൈനിയുടെ പ്രഭാഷണങ്ങൾ വമ്പിച്ച പങ്കുവഹിച്ചു. 1979 ജനുവരി ഒന്നിന്‌ ഖുമൈനി തെഹ്‌റാനിൽ തിരിച്ചെത്തി വിപ്ലവനേതൃത്വം ഏറ്റെടുത്തു. അപ്പോഴേക്കും ഷാ പലായനം ചെയ്‌തിരുന്നു. ഹിതപരിശോധനയിൽ ജനങ്ങൾ അഭിപ്രായപ്പെട്ട പ്രകാരം 1979 ഏപ്രിൽ ഒന്നിന്‌ ഇറാൻ ഒരു ഇസ്‌ലാമിക ജനാധിപത്യ രാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടു.

1980 - 88 കാലയളവിൽ അമേരിക്ക പാശ്ചാത്യ ദുശ്ശക്തികളുടെ പ്രലോഭനങ്ങളുടെ ഫലമായി പ്രദേശത്തെ അറബ് രാജ്യങ്ങള്‍ ഇറാഖിനെ മുന്നില്‍ നിര്‍‌ത്തി ഇറാൻ - ഇറാഖ് യുദ്ധം നടന്നു. ലോകത്ത്‌ അമേരിക്കയുടെ പ്രതിയോഗികളുടെ നിരയിൽ ഒന്നാമതാണ്‌ ഇറാന്റെ സ്ഥാനം.

1980 സെപ്റ്റംബർ 2ന് ആരംഭിച്ച എട്ടുവർഷം നീണ്ട യുദ്ധമായിരുന്നു ഇറാൻ-ഇറാഖ് യുദ്ധം. 1988 ഓഗസ്റ്റ് 20ന് യുദ്ധം അവസാനിച്ചു. മുമ്പ് നടത്തിയ കരാർ പ്രകാരം ഇറാന് വിട്ടു കൊടുത്ത പ്രദേശങ്ങൾ തിരികെ വേണം എന്ന് സദ്ദാം ഹുസൈൻ ആവശ്യപ്പെട്ടതാണ് യുദ്ധകാരണമായി ചൂണ്ടികാട്ടിയിരുന്നത്. എങ്കിലും ഇറാനിൽ ഉണ്ടായ ഷിയാ വിപ്ലവം അറബ് ലോകത്തേക്ക് പടരാതിരിക്കാൻ അമേരിക്കൻ പിന്തുണയോടെ അറബ് രാജ്യങ്ങൾ ഇറാഖിനെ മുൻ നിർത്തി നടത്തിയ യുദ്ധമായിരുന്നു എന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

1980 ൽ ഇറാഖ് ഇറാനെ ആക്രമിച്ചതുമുതൽ ഇറാഖിന്റെ പ്രതാപകാലം അവസാനിച്ചു എന്നു പറയാം. ഇസ്രയേൽ ഫലസ്‌തീന്‍ പ്രശ്നത്തിൽ ഫലസ്‌തീനിനെ അനുകൂലിച്ചിരുന്ന ഇറാഖ് ഫലസ്‌തീനിലും സിറിയയിലും മറ്റും രൂപംകൊണ്ട പല അറബിക്/ഫലസ്‌തീനി പോരാളി സംഘടനകൾക്കും രഹസ്യ പിന്തുണയും സഹായങ്ങളും നൽകിയിരുന്നു. ഇതിനാൽ ഇറാഖ് ഇതിനോടകം തന്നെ ലോകരാജ്യങ്ങൾക്കിടയിൽ "ഫലസ്‌തീന്‍ വിമോചന പോരാളികളെ ആശയപരമായും സാമ്പത്തികമായും സഹായിക്കുന്നു" എന്ന പേരിൽ പ്രസിദ്ധി നേടിക്കഴിഞ്ഞിരുന്നു.

1983ൽ ഇറാനുമായി വെടിനിർത്തൽ കരാർ ഒപ്പിട്ടപ്പോഴേക്കും ഇറാഖ് ഒരു വൻ കടക്കെണിയിൽ അകപ്പെട്ടുകഴിഞ്ഞിരുന്നു. കൂടാതെ ഒരു ആഭ്യന്തരകലാപം ഏതുനിമിഷവും പൊട്ടിപ്പുറപ്പെട്ടേക്കാം എന്ന  നിലയിലുള്ള ഒരു അസന്തുലിതാവസ്ഥ ഇറാഖിലാകമാനം നിലനിന്നിരുന്നു. ഇറാഖ് അധികവും കടം വാങ്ങിയിരുന്നത് ഗള്‍‌ഫിലെ പ്രധാന രാജ്യങ്ങളില്‍ നിന്നായിരുന്നു സാമ്പത്തിക അടിത്തറ ആകെ തകർന്ന ഇറാഖ് തങ്ങളുടെ കടം എഴുതിത്തള്ളി കടക്കെണിയിൽ നിന്നും മോചിപ്പിക്കണം എന്ന് പ്രസ്‌തുത രാജ്യങ്ങളോട് ആവശ്യപ്പെട്ടു. എന്നാൽ അവർ ആ ആവശ്യം ചെവിക്കൊണ്ടില്ല.

ഇറാന്‍ ഇറാഖ് യുദ്ധത്തിലൂടെ മേഖലയിലെ രണ്ട് ശക്തികളെ ദുര്‍ബപ്പെടുത്തുക എന്ന സയണിസ തന്ത്രമാണ്‌ ഇവിടെ വിജയിച്ചത്.

ഉഥ്‌മാനിയ രാജവംശത്തിന്റെ ഭരണകാലത്ത് അവരുടെതന്നെ പ്രവിശ്യയായ ബസ്രയായിരുന്നു പിന്നീട് കുവൈറ്റ്‌ ആയി മാറിയത്. അതിനാൽ കുവൈറ്റ്‌ ഇറാഖിന്റെ ഭാഗമാണെന്ന ഒരു അവകാശംവാദം നേരതെതന്നെ ഇറാഖ് ഉന്നയിച്ചു വന്നിരുന്നു. കടബാദ്ധ്യതകൾ എഴുതിതള്ളാൻ കുവൈറ്റ്‌ വിസമ്മതിച്ചതോടെ ഇറാഖ് ഈ അവകാശവാദത്തിൽ വീണ്ടും പിടിമുറുക്കി. എന്നാൽ 1899 ൽ തന്നെ അന്നത്തെ കുവൈറ്റ്‌ ഭരണാധികാരികളായ അൽ-സബാഹ് കുടുംബം തങ്ങളുടെ രാജ്യത്തിന്റെ വിദേശകാര്യ-സംരക്ഷണാധികാരം യുകെ യ്ക്ക് നൽകിയിരുന്നു. 

അതുപ്രകാരം 1922 ൽ യുകെ കുവൈറ്റിനും ഇറാഖിനുമിടയിൽ വ്യക്തമായൊരു അതിർത്തി രേഖയുണ്ടാക്കി. അതോടെ ഇറാഖ് കുവൈറ്റിനും ഇറാനുമിടയിൽ അതിർത്തി രേഖകളാൽ ബന്ധനസ്ഥരാക്കപ്പെട്ടു. കുവൈറ്റിൽനിന്നും കൂടുതൽ പ്രദേശങ്ങൾ പിടിച്ചടക്കാനും കൈവശപ്പെടുത്താനുമുള്ള ഇറാഖിന്റെ അധികാരത്തിന്മേൽ ഇതോടെ ഒരു അറുതിവന്നു.

എന്നിരുന്നാലും കുവൈറ്റ് കീഴടക്കുക എന്ന അജണ്ട നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ഇറാഖ് നടത്തി കൊണ്ടിരുന്നു. 

തര്‍ക്കവിതര്‍‌ക്കങ്ങളില്‍ മേഖലയിലെ എണ്ണക്കൊഴുപ്പുള്ള രാജ്യങ്ങളില്‍ രക്ഷകന്റെയും രാക്ഷസന്റെയും വേഷത്തില്‍ തന്ത്രപൂര്‍‌വം അമേരിക്ക കരുക്കള്‍ നീക്കി നിലകൊണ്ടു.

1990 ഓഗസ്റ്റ്‌ 2ന് കുവൈറ്റ്‌ തലസ്ഥാനമായ കുവൈറ്റ്‌ നഗരത്തിനുമേൽ ഇറാഖി പോർവിമാനങ്ങൾ ബോംബ്‌ വർഷം നടത്തി. ഇറാഖിന്റെ വൻ സൈന്യശക്തിയെയും കമാൻഡോ ആക്രമണങ്ങളെയും ചെറുത്തുനിൽക്കാൻ കുവൈറ്റിനു കഴിഞ്ഞില്ല. 12 മണിക്കൂറിനുള്ളിൽ തന്നെ കുവൈറ്റിന്റെ പ്രധാന ഭാഗങ്ങളെല്ലാം ഇറാഖ് പട്ടാളത്തിന്റെ അധീനതയിലായി. കുവൈറ്റ്‌ ഭരണാധികാരിയുടെ ഇളയസഹോദരനെ കൊലപ്പെടുത്തിയശേഷം ഇറാഖി റിപ്പബ്ലിക്കൻ ഗാർഡുകൾ കുവൈറ്റ്‌ ഭരണാധികാരിയുടെ രാജകൊട്ടാരം കൈയ്യടക്കി. രാജകുടുംബാംഗങ്ങളും മറ്റു മന്ത്രിമാരുമെല്ലാം നാടുവിട്ട് സൗദിയിലേക്കു കടന്നു. രണ്ടുദിവസം കഴിഞ്ഞപ്പോൾ തന്നെ സദ്ദാം കുവൈറ്റിൽ സ്വതന്ത്ര കുവൈറ്റ്‌ എന്നപേരിൽ ഒരു പ്രവിശ്യ സൃഷ്ടിച്ചുകൊണ്ട് ഒരു ഭരണ വ്യവസ്ഥ പ്രഖ്യാപിക്കുകയും, തൻ്റെ അർദ്ധ-സഹോദരനായ അലി ഹസ്സൻ അൽ മാജിദിനെ ഗവർണറായി സ്ഥാനമേൽപ്പിക്കുകയും ചെയ്‌തു.

സദ്ദാം ഹുസൈന്റെ നേതൃത്വത്തിലുള്ള ഇറാഖ് കുവൈറ്റ്‌ പിടിച്ചടക്കിയതിനെ തുടർന്ന് ഇറാഖും അമേരിക്കയുടെ നേതൃത്വത്തിലുള്ള ലോകത്തിലെ നിരവധി രാജ്യങ്ങളുടെ സഖ്യ സൈന്യവും തമ്മിൽ ഉണ്ടായ യുദ്ധമാണ് ഗൾഫ് യുദ്ധം എന്നറിയപ്പെടുന്നത്.

1991 ജനുവരി 17ന് ആരംഭിച്ച യുദ്ധം ഫെബ്രുവരി 28 വരെ നീണ്ടുനിന്നു. കുവൈറ്റ്‌ മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെങ്കിലും ഇറാഖിന്റെ ഒട്ടനവധി പ്രദേശങ്ങൾ ബോംബിങ്ങിനിരയായി. കനത്ത ആൾ നാശവും സൈനിക നാശവും ഇറാഖിനുണ്ടായി.

മേഖലയിലെ അറബ് ഇസ്‌ലാമിക രാജ്യങ്ങളെ ദുര്‍‌ബലപ്പെടുത്താനും അവരുടെ ശക്തി ക്ഷയിപ്പിക്കാനുമുള്ള തന്ത്രങ്ങള്‍ അമേരിക്കന്‍ ഒത്താശയോടെ ഇസ്രാഈല്‍ എന്ന ഭീകര രാഷ്‌ട്രത്തിന്റെ അശ്രാന്തശ്രമങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നത് മനസ്സിലാക്കാന്‍ മേഖലയിലെ പ്രഭുകുമാരന്മാര്‍‌ക്ക് കഴിയുന്നില്ല എന്നത് ഒരു യാഥാര്‍‌ഥ്യമാണ്‌.

2011-ൽ ആരംഭിച്ച് ഏതാണ്ട് 14 വർഷത്തോളം നീണ്ടുനിന്ന, ബഷാര്‍ അൽ അസദ് ഭരണകൂടം 2024 ഡിസംബറിൽ തകരുന്നതിലേക്ക് നയിച്ച സായുധ സംഘർഷമാണ് സിറിയൻ ആഭ്യന്തരയുദ്ധം. അറബ് വസന്തത്തിനിടെ ഉയർന്നുവന്ന പ്രക്ഷോഭങ്ങൾക്കെതിരെ ഭരണകൂടം അടിച്ചമർത്തൽ സ്വീകരിച്ചതോടെ, ജനകീയ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി മാറുകയായിരുന്നു.

ഇസ്രാഈലിന്റെ ചാര സം‌ഘടനയായ മൊസാദിന്റെ മറ്റൊരു വകഭേദം ഐ.എസ് സാക്ഷാല്‍ ഇസ്‌ലാമിന്റെ പേരില്‍  രം‌ഗത്ത് വന്നതും ഇക്കാലയളവിലായിരുന്നു.ഐ. എസ് എന്ന വ്യാജാവതാരം വഴി ഒരു വെടിയ്ക്ക് നൂറായിരം പക്ഷികള്‍ പിടഞ്ഞു വീഴുന്നതെന്നാണ് അനുമാനം. ഐ. എസ് വ്യാജന്‍ എന്ന ഒരു പ്രയോഗം പോലും വാര്‍ത്തകളില്‍ ഇടം പിടിക്കാത്ത വിധം കാര്യങ്ങള്‍ പുരോഗമിക്കുന്നതില്‍ നിന്നും ശത്രുക്കളുടെ കണക്കു കൂട്ടലുകള്‍ക്കപ്പുറമാണ് ഈ കുപ്രസിദ്ധ ഗൂഢാലോചനയുടെ വിജയം. ദൈവീകമായ ദര്‍ശനത്തിന്റെ ക്ഷേമ രാഷ്ട്രം എന്ന സങ്കല്‍പത്തെയാണ് ഈ സയണിസ്റ്റ് കുബുദ്ധിയിലൂടെ ആദ്യം തകര്‍ത്തെറിയപ്പെടുന്നത്. സുസംഘടിതമായ ഇസ്‌ലാമിക സംഘങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ഈ പൈശാചിക സംഘത്തിലേയ്ക്ക് ചേക്കാറുനുള്ള സാധ്യത ഇല്ലെന്നതത്രെ സത്യം. എന്നാല്‍ ഇത്തരം വ്യവസ്ഥാപിതമായ സംവിധാനങ്ങളുടെ പ്രസാരണ പ്രബോധന പ്രവര്‍ത്തനങ്ങളാണ് ഇതിനൊക്കെ കാരണം എന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങളാണ്‌ അന്തര്‍ദേശീയ തലത്തില്‍ പുരോഗമിച്ചത്.

മേഖലയില്‍ എപ്പോഴും അസ്വസ്ഥത പുകഞ്ഞു കൊണ്ടിരുന്നു.അപപരിഹാര്യമായ ഫലസ്‌തീന്‍ അന്താരാഷ്‌ട്ര സമൂഹത്തിന്റെ മുന്നില്‍ വലിയ ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു.

2023 ഒക്ടോബർ 7-ന് ഗാസയിൽ നിന്ന് ഹമാസ് ഇസ്രായേലിലേക്ക് നടത്തിയ അപ്രതീക്ഷിത മിന്നലാക്രമണമാണ് (ഓപ്പറേഷൻ അൽ-അഖ്‌സ ഫ്ലഡ്) വലിയ യുദ്ധത്തിലേക്ക് വഴിമാറിയത്. ഹമാസ് പോരാളികൾ അതിർത്തി കടന്ന് 1,200-ഓളം പേരെ കൊലപ്പെടുത്തുകയും 250-ലധികം പേരെ ബന്ദികളാക്കുകയും ചെയ്തു. ഇസ്രയേലിന്റെ വലിയ ഇന്റലിജൻസ് വീഴ്ചയായി കണക്കാക്കപ്പെടുന്ന ഈ സംഭവത്തോടെ, ഇസ്രയേൽ ഗാസയിൽ തിരിച്ചടി ആരംഭിച്ചു.അധിനിവേശ ശക്തികളോടുള്ള മര്‍‌ദ്ധിതരുടെ പ്രത്യാക്രമണവും അതിന്റെ സാധുതയും വേണ്ടവിധം ലോകത്ത് എത്തിക്കാനാകാത്ത അതിധാരുണമായ  അവസ്ഥക്ക് കാരണം ദുരൂഹമല്ല എങ്കിലും ദുരൂഹമായി തുടരുന്നു.ചെറുത്ത് നില്‍‌പിന്റെ ആത്മീയ വീര്യം മാത്രം കയ്യിലുള്ള ഗാസ ഇന്ന് ഒരു പിടി ചാരമായി അവശേഷിച്ചിരിക്കുന്നു.

യുദ്ധവെറിയന്മാരുടെ ഒളിഞ്ഞും തെളിഞ്ഞുമുള്ള അക്രോശങ്ങളുടെ പശ്ചാത്തലത്തിലാണ് 2026 പിറന്ന് വീണത്.

2026 ഫിബ്രുവരി 28 ന് പൈശാചിക ശക്തികൾ കോപ്പുകൂട്ടി കൊണ്ടിരുന്ന ദൗർഭാഗ്യകരമായ യുദ്ധത്തിന് തുടക്കമിട്ടത്.1991 ജനുവരി യിലെ ഗള്‍‌ഫ് യുദ്ധം ഫെബ്രുവരി 28 നായിരുന്നു നിര്‍‌ത്തിവെച്ചത് എന്ന് ഇതിനോട് ചേര്‍‌ത്ത് വായിക്കാം.അഥവാ പാഠം വെച്ചിടത്ത് നിന്ന് തുടങ്ങിയതാവാം.

പശ്ചിമേഷ്യയിലെ അര്‍‌ബുദം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒരു രാജ്യമാണ്‌ ഇസ്രാഈല്‍.മേഖലയിലെ സമാധാനാന്തരീക്ഷം നഷ്‌ടപ്പെടുത്തുന്നതിലെ യഥാര്‍‌ഥ വില്ലന്‍ ഇസ്രാഈല്‍ ആണെന്നിരിക്കെ അതിനുള്ള അടിയന്തിര രാഷ്‌ട്രീയ പരിഹാരവും പ്രതിവിധിയും തേടുന്നതിനു പകരം പേര്‍‌ഷ്യന്‍ രാജ്യമായ ഇറാനെതിരെ ഏകപക്ഷീയമായ യുദ്ധ പ്രഖ്യാപനമുണ്ടായതിലെ  അനഭിലഷണീയത അറബ് മുസ്‌ലിമേതര അമേരിക്കന്‍ യൂറോപ്യന്‍ മെഖലയിലെ ബഹു ഭൂരിപക്ഷം രാജ്യങ്ങളും മനസ്സിലാക്കി എന്നത് ഏറെ ആശ്വാസകരമായി വിലയിരുത്തപ്പെടുന്നു.

ഫാഷിസവും സയണിസവും ഗൂഢമായ ലക്ഷ്യങ്ങളോടെ പേർഷ്യൻ സ്വതന്ത്ര രാഷ്ട്രത്തിൽ സകലവിധ അന്താരാഷ്‌ട്ര നിയമങ്ങളെയും നോക്കു കുത്തിയാക്കി അധിനിവേശത്തിനിറങ്ങി താണ്ഡവമാടി.

ഈ കൊടും ക്രൂരതക്ക്,പേർഷ്യയോട് അഭിമുഖമായി കിടക്കുന്ന അറേബ്യൻ ഉപദീപുകളുടെ മണ്ണും വിണ്ണം അറിഞ്ഞും അറിയാതെയും സൗകര്യമായ മണ്ണൊരുക്കി എന്നതത്രെ യാഥാർഥ്യം.

പരിശുദ്ധ മാസത്തിലെ ആദ്യ വാരങ്ങളിൽ തുടങ്ങി വെച്ച അധർമകാരികളുടെ ഈ തേരോട്ടം ഒരുമാസം പിന്നിടുമ്പോള്‍ അതിന്റെ മൂർദ്ധന്യത്തിലെത്തിയിരിന്നു. 

വിശ്വാസി സമൂഹത്തെ പരസ്പരം പോരടിപ്പിച്ച് ചോര കുടിക്കുക എന്ന സയണിസക്കെണിയിൽ അറേബ്യന്‍ ഉപദ്വീപിലെ പ്രഭുകുമാരന്മാരെ വീഴ്ത്താനുള്ള അതി സമർഥമായ നീക്കങ്ങൾ മാനത്ത് ഉരുണ്ട് കൂടിയതിന് ലോകം സാക്ഷിയാണ്.

അഹങ്കാരികളായ ആയുധ ഭീമന്മാരുടെയും സയണിസ്റ്റ് ഫാഷിസ്റ്റ് കൂട്ടുമുന്നണികളുടെയും  ഗൂഢാലോചനയിൽ രൂപം പൂണ്ട യുദ്ധഭൂമികയിൽ മധേഷ്യന്‍ അറബ് ലോകം വലിച്ചിഴക്കപ്പെട്ടു എന്നതത്രെ യാഥാർഥ്യം.

യുദ്ധത്തിന്റെ ഭാഗമായാണ് മാർച്ച് 2ന് ഇസ്രായേൽ ലെബനനെതിരെയും ആക്രമണം അഴിച്ചുവിടുന്നത്. ഇറാന്റെ പരോക്ഷ സൈന്യങ്ങളായി കണക്കാക്കപ്പെടുന്ന ഹിസ്‌ബുല്ലയെയും ഹൂഥികളെയും ലക്ഷ്യം വച്ചായിരുന്നു ഇസ്രായേൽ യുദ്ധം തുടങ്ങിയത്. എന്നാൽ യുദ്ധത്തിന്റെ മറവിൽ അതിർത്തി വ്യാപനം നടത്തുകയായിരുന്നു ഇസ്രായേൽ എന്നാണ്  പുറത്തുവരുന്ന വിവരങ്ങൾ. 2026 ഏപ്രിൽ 1ന് ഒരു മാസം പിന്നിടുമ്പോൾ പത്ത് ലക്ഷത്തിലധികം മനുഷ്യരാണ് കുടിയിറക്കപ്പെട്ടിരിക്കുന്നത്.

ഏറെ നാടകീയതകള്‍‌ക്കൊടുവില്‍ 2026 ഏപ്രില്‍ 9 ന്‌ വെടിനിര്‍‌ത്തല്‍ അം‌ഗീകരിക്കപ്പെട്ടു.ഒരു മാസത്തിലേറെയായി പശ്ചിമേഷ്യയെ രക്തരൂക്ഷിതവും സംഘർഷ ഭരിതവുമാക്കിയ യുദ്ധത്തിന് താത്കാലിക വിരാമം.

ഇസ്രാഈലിന്‌ ഭീഷിണിയാകാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണത്തില്‍, മേഖലയിലെ ശക്തികേന്ദ്രങ്ങള്‍  ഒന്നൊന്നായി നാമവശേഷമാക്കിയ ദശാബ്ദങ്ങളായിരുന്നു കഴിഞ്ഞു പോയത്.ഇറാഖ്,സിറിയ മധേഷ്യന്‍ ചെറുത്തു നില്‍‌പ് സേനകള്‍, യമന്‍,ഇറാന്‍ തുടങ്ങി ഓരോന്നിലും എത്ര സമര്‍‌ഥമായാണ്‌ സയണിസ്റ്റുകള്‍ തന്ത്രങ്ങള്‍ മെനഞ്ഞത്.

Thursday, June 19, 2025

മഞ്ഞുതുള്ളികളിലെ മാസ്‌മരികത

അറുപതോളം രചനകളാണ് ഈ കവിതാ സമാഹാരത്തിലുള്ളത്.നിരാകരിക്കാനാകില്ല എന്ന ഒമ്പത് അക്ഷരം ശീർഷകത്തിൽ ഏഴ് വരികളിൽ ആശയം വ്യക്തമാക്കുന്നതാണ് ഇതിലെ ഏറ്റവും ചെറിയ കവിത. വൈവിധ്യപൂർണമായ ഇതിവൃത്തങ്ങളാൽ സമ്പന്നമാണ് ഒട്ടും ദിർഘമല്ലാത്ത മറ്റു സൃഷ്ടികൾ.

ആമുഖത്തിൽ സ്വയം പരിചയപ്പെടുത്തുന്ന കവിയിൽ നിന്നും  കാല്പനികതക്ക് പ്രാമുഖ്യം നൽകുന്ന സൃഷ്ടികളാണ് നാം പ്രതീക്ഷിക്കുക.അത്രയധികം വൈയക്തികമായ  അനുഭവങ്ങൾ ബാല്യം   മുതൽ അദ്ദേഹത്തെ  സ്വാധീനിച്ചിരുന്നതായി കാണാം. 

എന്നാൽ കാല്പനിക കവികളുടെ അന്തർമുഖ പ്രകൃതം ഗ്രാമീണ ഏകാന്തതയോടും സൗന്ദര്യത്തോടുമുള്ള ആഭിമുഖ്യം, ദാർശനികത, ആദർശവത്കരണം ഇതെല്ലാം തന്റെ രചനകളിൽ ഒരുമിന്നായം പോലെ പ്രകടമാക്കി ഇന്നിന്റെ ആവശ്യകതയോട് ചേർന്ന് നിൽക്കുന്ന നവീനതയുടെ  ചലനാത്മക ശക്തിയാണ് ആ തൂലികയിലൂടെ പ്രതിഫലിക്കുന്നത്.

വാക്കുകളിലും വരികളിലും പ്രാദേശിക  ചുവനൽകി  ആർക്കും സുപരിചിതങ്ങളായ സങ്കേതങ്ങളിലൂടെ തന്റെ കാവ്യ മനസ്സിനെ നടത്തിപ്പിക്കുമ്പോഴും ആസ്വാദകനിലേക്ക് പരിമിതപ്പെടാതെ അപ്രാപ്യമെന്നു തോന്നുന്ന വിതാനങ്ങളിലേക്ക് അനുവാചക ചിന്തയെ നയിക്കുന്നത് കാണാം.  

ഓരോ മഞ്ഞു തുള്ളിയും ക്രമമായ  നൈരന്തര്യത്തിനകത്ത് പതിക്കുന്ന നനുത്ത ഹിമകണം പോലെ സൂക്ഷ്മ വിശകലനമർഹിക്കുന്ന ചലന വിസ്മയമാണ്.മനുഷ്യനും പ്രകൃതിയും തന്നെയാണ് എല്ലാ കവിതകളിലെയും മുഖ്യ  ഇതിവൃത്തം. 

പശ്ചിമേഷ്യയിലെ ദുരന്തങ്ങൾ സ്വന്തം ഗ്രാമത്തിൽ അനുഭവപ്പെടും വിധം കവിയിൽ വിങ്ങലും വിഹ്വലതകളും സൃഷ്ടിക്കുന്നത് മാനവികതാ സങ്കല്പത്തിന്റെ സ്വാധീനം തന്നെയാണ്..   

മനുഷ്യ മഹത്വം  അംഗീകരിക്കുന്ന മാനവികത  ഹ്യുമനിസം  ഒട്ടേറെ കവിതകളിൽ കടന്നു വരുന്നത് യാദൃശ്ചികമല്ല.ഇതിൽ മതാധിഷ്ടിത മാനവികതക്ക് ഊന്നൽ നൽകുന്ന രചനകളിലൂടെ കവിയിലെ  ധർമാവലംബ ജീവിത ചര്യയുടെ താളക്രമങ്ങൾ വായനക്കാർക്ക് അനുഭവപ്പെടും. 

ഈ സമാഹാരത്തിലെ രചനങ്ങളെല്ലാം തന്നെ മനസ്സിന്റെ ആർദ്രതയും ആത്മ ചൈതന്യത്തിന്റെ അനിഷേധ്യ യാഥർഥ്യങ്ങളും ഒളിമിന്നുതായി കാണാൻ കഴിയും.ഈ സ്നേഹാർദ്ര മനസ്സിന്റെ ഇടക്കിടെ സംഭവിക്കുന്ന ഉരുൾപൊട്ടലുകളാണ് ചില രചനകൾ.

വൃത്ത നിബന്ധനകളുടെ തച്ചു ശാസ്ത്രം നിരാകരിച്ച് നിർവൃത്തമായി  ഗദ്യ കവിതയുടെ സമാന സ്വഭാവമുള്ള കവിതകൾ രചിക്കുക വഴി ശില്പ ഘടനയിൽ പരീക്ഷണം നടത്തുന്നതായി കാണാൻ കഴിയും. 

ജീവിതത്തിൽ പിന്നിടുന്ന കാലഘട്ടങ്ങൾ വേറെ വേറെ അടയാള ശിലകളാണെന്നാണ് ദുരം എന്ന കവിതയിലൂടെ ഓർമ്മിപ്പിക്കുന്നത്. വൈവിധ്യങ്ങൾ ഉൾകൊള്ളാൻ വിമുഖതകാണിക്കുന്ന സമൂഹ മനസ്സിന്റെ വൈകല്യമാണ് പൂക്കള കാഴ്ച കണ്ട് മടുത്ത്  മടങ്ങുന്ന കവിയിലൂടെ പ്രകടമാകുന്നത്.  

മുപ്പതാം മഞ്ഞു തുള്ളിയിൽ മനസ്സുടക്കി എത്ര നേരമാണ് തരിച്ചിരുന്നതെന്നു അറിയില്ല.അകാലത്തിൽ പൊലിഞ്ഞ പ്രിയ പുത്രൻ, ശൈശവം മുതൽ ഞാനറിയുന്ന അബ്സാർ,അന്ത്യ വിശ്രമ കൊള്ളുന്ന മകന്റെ ഖബറിടത്തിലെ സ്മാരകശിലയിലേക്ക് നോക്കിയുള്ള കവിയുടെ ആത്മഗതം,പിതൃ പുത്ര സംവാദം,ഖബറടക്കം ചെയ്യാനാകാത്ത ഓർമ്മകളിലെ വൈകാരിക തീഷ്ണത ഹൃദയവ്യഥ വായന പൂർത്തികരിക്കാനാകാതെ മിഴിനീർ മഞ്ഞു തുള്ളികളിൽ  വിലയം പ്രാപിക്കുകയായിരുന്നു. 

ശുഭാപ്തിയും പ്രതീക്ഷയും നിലനിർത്തിയാണ് എല്ലാ കവിതകളുടെയും ക്രമീകരണമെന്ന് ആസ്വാദകർ തിരിച്ചറിയണമെങ്കിൽ ആവർത്തിച്ചുള്ള വായന അനിവാര്യമായേക്കാം. 

വചനം പബ്ലിഷിംഗ് ഹൗസിലൂടെ അക്ഷരലോകത്തേക്ക് മിഴിതുറക്കുന്ന മഞ്ഞിയിൽ കവിതകൾ വായനക്കാരൻ്റ മനസ്സിൽ അനുഭൂതിയുടെ മഞ്ഞുതുള്ളികൾ പെയ്‌തിറക്കും..

-------------------

അഡ്വ.ഖാലിദ് അറക്കൽ

Friday, August 30, 2024

വായനയെ സംസ്‌കരിച്ച വാരിക

കൗമാരകാലം മുതല്‍ തുടങ്ങിയ വായനാഭ്രമത്തെ പ്രബോധനം വാരികയുടെ വായനയിലേക്ക് കൂടെ പടര്‍ന്നു വളര്‍‌ന്നതിന്റെ പശ്ചാത്തലം ഓര്‍‌ത്തെടുക്കാന്‍ ശ്രമിക്കുകയാണ്‌.

എഴുപതുകളിലെ ഒരു റമദാന്‍ മാസം.ഉമ്മയുടെ സഹോദരിയുടെ മകന്‍ അബ്‌ദു റഹിമാന്‍ കേലാണ്ടത്ത് വീട്ടില്‍ വന്നു.കയ്യില്‍ കുറച്ചു പുസ്‌തകങ്ങളുണ്ടായിരുന്നു.അതിലൊരെണ്ണം എനിക്ക് തന്നു.ഒപ്പം പുസ്‌തകവുമായി ബന്ധപ്പെട്ട ചില വര്‍‌ത്തമാനങ്ങളും പരസ്‌പരം ചര്‍‌ച്ച ചെയ്‌തു.വായന തുടങ്ങി.മറ്റു പുസ്‌തകങ്ങള്‍ വായിച്ചെടുക്കുന്നത്ര എളുപ്പമായിരുന്നില്ലെങ്കിലും വായിച്ചു തീര്‍‌ത്തു.ചില ഭാഗങ്ങള്‍ ആവര്‍‌ത്തിച്ചു വായിക്കേണ്ടി വന്നു.കീഴടക്കാനാകാത്ത ഒരു മേഘല കീഴടക്കിയ പ്രതീതിയായിരുന്നു എനിക്ക്.ഇത്തരം വായനകള്‍ തുടരണമെന്ന ആഗരഹവും മനസ്സില്‍ മുളപൊട്ടി. 

ദിവസങ്ങള്‍‌ക്ക് ശേഷം പ്രിയപ്പെട്ട സഹോദര്‍ന്‍ വീണ്ടും വന്നു.ആദ്യം അന്വേഷിച്ചത് പുസ്‌തകത്തെ കുറിച്ചായിരുന്നു.എനിക്ക് പറയാനുണ്ടായിരുന്നതും അതു തന്നെ.അദ്ദേഹം പ്രതീക്ഷിച്ചതിലും വേഗത്തില്‍ വായിച്ചു തീര്‍‌ത്തതിലുള്ള സന്തോഷം സം‌തൃ‌പ്തി പ്രകടിപ്പിച്ചു കൊണ്ട്,ചിലകാര്യങ്ങള്‍ കൂടെ അദ്ദേഹം പകര്‍‌ന്നു തന്നു.കൂട്ടത്തില്‍ ഒരിടം‌വരെ പോകണമെന്ന കാര്യവും സൂചിപ്പിച്ചു.

തൃശുരുള്ള ഒരു സുഹൃത്ത്‌ നോമ്പു തുറക്കാന്‍ ക്ഷണിച്ചിട്ടുണ്ട്‌.ഒരു സുഹൃത്തിനേയും കൂടെ കൂട്ടാന്‍ പറഞ്ഞിട്ടുണ്ട്‌.അങ്ങിനെ ഞങ്ങള്‍ പോയി പോസ്റ്റാഫിസ്‌ റോഡിലുള്ള ഒരു ഒഫീസില്‍ എത്തി.അഭിവാദ്യങ്ങളോടെ പരസ്‌പരം പരിചയപ്പെടുത്തി.അഥവാ റഹീം സാഹിബിന്റെ ആതിഥ്യം സ്വീകരിക്കാനായിരുന്നു ആയാത്ര.എന്നെ കുറിച്ച്‌ ഇയാള്‍ നല്ല വായനക്കാരനാണെന്ന വിശേഷണം പറയാനും അബ്‌ദുറഹിമാന്‍‌ക്ക മറന്നില്ല.

തൊട്ടടുത്തുള്ള ഒരു റസ്റ്റോറന്റില്‍ നിന്നായിരുന്നു നോമ്പു തുറന്നത്.ഒരുമിച്ച്‌ മഗ്‌രിബ്‌ നമസ്‌കരിച്ച്‌ വളരെ കുറഞ്ഞ സമയത്തെ സം‌ഭാഷണവും ഇടപഴക്കവും മാത്രം.യാത്ര പറഞ്ഞു പോരുമ്പോള്‍ മേല്‍ വിലാസം ആവശ്യപ്പെട്ടു.അതു കൊടുത്തു.കൂട്ടത്തില്‍ രണ്ട്‌ പുസ്‌തകങ്ങളും തന്നു.ഒന്നു വളരെ ചെറിയ ഒരു പുസ്‌തകവും മറ്റൊന്നു തെറ്റിദ്ധരിക്കപ്പെട്ട മതം എന്ന പുസ്‌തകവും ആയിരുന്നു.ചെറിയ പുസ്‌തകം ബസ്സിലിരുന്നു തന്നെ ഏകദേശം വായിച്ചു തീര്‍‌ത്തു.ദാഹം തീര്‍‌ത്തു വെള്ളം കുടിക്കും പോലെ.മറ്റൊന്നു താമസിയാതെ വായിച്ചു തുടങ്ങി.ഇതോടെ ഞാന്‍ അന്വേഷിച്ചു കൊണ്ടിരുന്ന വായനാ ലോകം മലര്‍‌ക്കെ തുറന്ന പ്രതീതി.പിന്നെ തപാലില്‍ പ്രബോധനവും വരാന്‍ തുടങ്ങി.

ഈ വാരാന്തവായന ജീവിതത്തിന്റെ അലകും പിടിയും എല്ലാ അര്‍‌ഥത്തിലും മാറ്റി എന്നു പറയുന്നതാവും ശരി.

സര്‍‌ഗാത്മകമായി വിമര്‍‌ശിക്കാനും സം‌യമനത്തോടെ പ്രതികരിക്കാനും അളന്നു മുറിച്ച് സം‌സാരിക്കാനും ഭാഷയെ ശുദ്ധീകരിക്കാനും ആരെയും മനസാന്നിധ്യത്തോടെ കേള്‍‌ക്കാനും പ്രബോധനം വായന നിമിത്തമായിട്ടുണ്ട്.അഥവാ ജീവിതത്തെ വായനയെ  സംസ്‌കരിച്ച വാരിക.

പ്രാര്‍‌ഥനകള്‍ ....

അസീസ് മഞ്ഞിയില്‍

Wednesday, July 10, 2024

ആസ്വാദനങ്ങളിലെ വിരാമം

ഓരോ താഴ്‌വരയിലും ഉയര്‍‌ന്നു നില്‍‌ക്കുന്ന മലനിരകളുണ്ടാകും.ഈ താഴ്‌വരയിലുള്ളവരില്‍ ചിലര്‍‌ക്കെങ്കിലും തനിക്ക് ചുറ്റും ഉയര്‍‌ന്നു നില്‍‌ക്കുന്ന പര്‍‌വതനിരകളിലേക്ക് സഞ്ചരിക്കാന്‍ ആഗ്രഹമുണ്ടായെന്നും വരാം.ഒരു പക്ഷെ ആഗ്രഹം സഫലമായേക്കും. കീഴടക്കേണ്ടത് കീഴടക്കിയാല്‍ തിരിച്ച് സമതലത്തിലേക്ക് തിരിച്ച് വരിക എന്നതും സ്വാഭാവികമാണ്‌.

പ്രകൃതിദത്തമായ അനുഗ്രഹങ്ങളില്‍ വളരെ പ്രധാനമായതും അനുവദിച്ച് നല്‍‌കപ്പെട്ട അനുഗ്രഹങ്ങളില്‍ ഏറെ ശ്രേ‌ഷ്‌ഠമായതും സകലവിധത്തിലുള്ള ആസ്വാദനങ്ങള്‍‌ക്കും ഒരു വിരാമം സാധ്യമാകുന്നു എന്നതത്രെ.

നല്ല ദാഹം അനുഭവപ്പെടുകയും ദാഹശമനം സാധ്യമാകുകയും ചെയ്യുന്നതോടെ ദാഹാര്‍‌ത്തന്‌ സംതൃ‌പ്‌തി ഉണ്ടാകുന്നു.ദാഹമുള്ളപ്പോള്‍ ദാഹജലത്തെ കുറിച്ചുള്ള ദാഹിച്ചുവലയുന്നവന്റെ സങ്കല്‍‌പങ്ങള്‍ വിവരണാതീതമായിരിയ്‌ക്കും.ദാഹവും വിശപ്പും എന്നതിനപ്പുറമുള്ള മനുഷ്യന്റെ മാനസീക ശാരീരിക വൈകാരിക വൈചാരിക വിഷയങ്ങളുടെയും എന്നതുപോലെ ആത്മീയമായ നിര്‍‌വൃതിയുടെ അവസ്ഥയും ഇതുതന്നെയാണ്‌.അഥവാ സകലവിധത്തിലുള്ള ആഗ്രഹാഭിലാഷങ്ങള്‍‌ക്കും അതിമനോഹരമായ പരിസമാപ്‌തി ഒരു  സമാശ്വാസം സാധ്യമാകുന്നു.ഇത് ഒരുവേള മനുഷ്യര്‍ ഓര്‍‌ക്കാതെ പോകുന്ന മഹാ സൗഭാഗ്യമാണ്‌.

മനുഷ്യന്റെ കൊതിയും പൂതിയും അതിന്റെ ശമനവും ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സം‌ഭവിക്കുന്ന ഒന്നല്ല.ഇടവിട്ട് അനുഭവിക്കാനും ആസ്വദിക്കാനും ലഭിക്കുന്ന അനിര്‍‌വചനീയമായ  അനര്‍‌ഘനിമിഷങ്ങള്‍ ജീവിതത്തെ ധന്യമാക്കുന്നു.

എഴുത്തുകാരന്റെ ജീവിതം ഒരു പടികൂടി മുന്നിലാണ്‌.സമൂഹത്തോട് വിളിച്ചു പറയാനുള്ളത് പറഞ്ഞു കഴിയുന്നത് വരെ അയാള്‍ അശാന്തനാണ്‌ .

പച്ചമനുഷ്യരില്‍ അത്യധികം പച്ചയായ മനുഷ്യനാണ്‌ കവി.തനിക്ക് ചുറ്റുമുള്ള ജീവിത ചിത്രങ്ങളും ചിത്രീകരണങ്ങളും മോഹങ്ങളും മോഹഭം‌ഗങ്ങളും സന്തോഷ സന്താപങ്ങളും വേവും നോവും പ്രകൃതിയും പ്രപഞ്ചവും മഞ്ഞും മഴയും രാവും പകലും മാനവും ഭൂമിയും അതിലെ വര്‍‌ണ്ണങ്ങളും വര്‍‌ണ്ണനകളും കാറ്റും കോളും ഒക്കെ നിറഞ്ഞ ജീവിതത്താളുകള്‍ മനസ്സുകൊണ്ട് ഒപ്പിയെടുക്കുന്നതില്‍ സദാ ജാഗ്രതയിലുള്ളവനത്രെ കവി.

കവി പകര്‍‌ത്തിയെടുത്ത ഭാവനയുടെ മാനത്ത്,മനസ്സിന്റെ പ്രതലത്തില്‍ പാകപ്പെടുത്തുന്നതാണ്‌ കവിതയിലെ ഓരോ അക്ഷരവും.ഈ അക്ഷരപ്പെരുമഴ പെയ്‌തിറങ്ങുന്നത് വരെ കവി അസ്വസ്ഥനായിരിക്കും. പെയ്‌തിറങ്ങിയ വരികളില്‍ മഷിപുരണ്ട് കഴിയുമ്പോഴൊക്കെ കവിയുടെ ദീര്‍‌ഘ നിശ്വാസങ്ങള്‍ ഉയരും.പിന്നീട് തൂലിക തളര്‍‌ന്നു അര്‍‌ധവിരാമത്തില്‍ വിശ്രമിക്കും.

തൂലിക സഞ്ചരിച്ച  നിമിഷങ്ങളുടെ ആനന്ദവും അനുഭൂതിയും ആഘോഷവും താളവും മേളവും വര്‍‌ണ്ണ വിസ്‌മയവും പരന്നൊഴുകിയ ഭാവനാലോകത്തെ തീരവും തിരമാലകള്‍ കവര്‍‌ന്നെടുത്ത കരയില്‍ തെളിയാന്‍ വെമ്പുന്ന മിനുസമുള്ള മണ്ണും കല്ലും കക്കയും  തീരത്തണഞ്ഞ കുതിര്‍‌ന്നലിയുന്ന ശേഷിപ്പുകളുമാണ്‌ വായനക്കാരന്‍ ആസ്വദിക്കുന്നത്.

വായനക്കാരന്റെ ആസ്വാദനക്ഷമതയുടെ ആഴവും പരപ്പും അറിയാനും അവസരത്തിനൊത്ത് ഉണരാനും ഉയരാനും പരിശ്രമിച്ചു കൊണ്ടിരിക്കുന്ന എഴുത്തുകാര്‍ ഒരു കാലത്തിന്റെ കാലഘട്ടത്തിന്റെ സാം‌സ്‌കാരിക പരിസരത്തെ സമ്പന്നമാക്കുന്നവരത്രെ.

സാമ്പത്തിക വിശേഷം


പലിശയിലധിഷ്‌ടിതമായ സാമ്പത്തിക സ്ഥാപനങ്ങളില്‍ നിന്നും നിശ്ചിത തുക പലിശ എന്ന പേരിലും, പലിശ രഹിത സം‌വിധാനങ്ങളില്‍ നിന്നും മാസാന്തം ചെറിയ ഏറ്റക്കുറച്ചിലുകളോടെ ലാഭവിഹിതം എന്ന ലേബലിലും ലഭിക്കുന്നു.ഇതിലെന്താണ്‌ ഇത്രവലിയ കാര്യം.?

ലാഭ നഷ്‌ടങ്ങള്‍ സഹിക്കേണ്ടി വരില്ലെന്ന ഉറപ്പില്‍ നിശ്ചിത വിഹിതമാണ്‌ പലിശ.കൂട്ടുത്തരവാദിത്തത്തോടെ ഏറ്റെടുത്ത് ലാഭനഷ്‌ടങ്ങളില്‍ എല്ലാ പങ്കാളികളും തങ്ങളുടെ ഓഹരികളുടെ വിഹിതം പോലെ സഹിക്കാന്‍ തയറായി ഒരുമിച്ച് സഹകരിക്കാന്‍ നിര്‍‌ദേശിക്കപ്പെട്ട സാമ്പത്തിക ക്രയവിക്രിയമത്രെ അനുവദനീയമായ (ഹലാല്‍) സമ്പാദനം.

എന്നാല്‍ ഒന്നും നഷ്‌ടപ്പെടാനില്ലെന്ന ഉറപ്പില്‍ ഹലാല്‍ എന്ന ധാരണയില്‍ പണം നിക്ഷേപിക്കുന്നവരും അധികം താമസിയാതെ സ്ഥാപനം തകരുന്നതും പങ്കുകാര്‍ കബളിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ നിത്യവുമെന്നോണം കേള്‍‌ക്കാനാകുന്നുണ്ട്. പരാതികള്‍ ഉണ്ടാകുമ്പോള്‍ ഇതൊരു സം‌രം‌ഭമല്ലെ കച്ചവടമല്ലേ ലാഭ നഷ്‌ടങ്ങള്‍ സ്വാഭാവികമല്ലേ..?എന്ന മറുപടികൊണ്ട് നഷ്‌ടം സഹിക്കേണ്ടിവരില്ലെന്നു ഉറപ്പ് പറയപ്പെട്ടവരെ ആശ്വസിപ്പിക്കുകയൊ ഒരു വേള അവര്‍‌ക്ക് നേരെ അക്രോശിക്കുകയൊ ഒക്കെ പതിവ് കാഴ്‌ചയുമാണ്‌.

പദ്ധതിയുടെ പ്രാരം‌ഭത്തില്‍ അതല്ലെങ്കില്‍ പങ്കുകാരായി ചേര്‍‌ക്കുന്നവരില്‍ നിന്നും ഓഹരി ശേഖരിക്കുന്ന അവസരത്തില്‍ നഷ്‌ടപ്പെടുകയില്ല എന്ന ഉറച്ച തീരുമാനം ഉണ്ടാകുന്നതോടെ പ്രസ്‌തുത സം‌രം‌ഭം ഹലാല്‍ മാതൃകയില്‍ നിന്നും വഴിമാറുന്നുണ്ട്.

തനിക്ക് ഒന്നും നഷ്‌ടപ്പെടാനില്ലാത്ത കൂട്ടു സം‌രം‌ഭത്തില്‍ നിക്ഷേപിക്കുകയാണെന്ന കരുത്തോടെ പങ്കാളിയാകുന്ന നിമിഷം, അനുവദനീയമായ മാര്‍‌ഗത്തിലൂടെ എന്നതിന്റെ സകല പരിശുദ്ധിയും കളഞ്ഞു പോയി എന്നതും ഓര്‍‌മിച്ചിരിക്കേണ്ടതുണ്ട്.

ഇസ്‌ലാമിക് ബാങ്കിങ്ങിലെ ഹലാല്‍ സംരംഭങ്ങള്‍ :-

ഓരോ പുതിയ സം‌രം‌ഭം വരുമ്പോഴും താല്‍‌പര്യമുള്ളവരെ ക്ഷണിക്കും.ഓരോ സംരം‌ഭത്തിലും നിശ്ചിത യൂനിറ്റുകളുടെ ഓഹരികള്‍ പങ്കാളികള്‍ സ്വന്തമാക്കും.ഒരാള്‍‌ക്ക് ഒരേ സമയം വിവിധ സം‌രഭങ്ങളില്‍ നിക്ഷേപിക്കാന്‍ അവസരവും ഉണ്ടാകും.സം‌രം‌ഭത്തിന്റെ സ്വഭാവമനുസരിച്ചുള്ള ഇടവേളകളില്‍ ലാഭവിഹിതം ലഭിക്കും.വിവിധ സം‌രം‌ഭങ്ങളുടെ ലാഭവിഹിതങ്ങള്‍ ഒരുപോലെയായിക്കൊള്ളണമെന്നുമില്ല. 

സാധാരണ ബാങ്കിങ് സം‌വിധാനങ്ങളോടുള്ള സഹകരണത്തില്‍ തങ്ങളുടെ വിഹിതം തിരിച്ചു കിട്ടാതിരിക്കാന്‍ നിര്‍‌വാഹമില്ലെന്ന ധാരണയിലാണ്‌.

ഇസ്‌ലാമിക് ബാങ്കിങ് ഹലാല്‍ സം‌വിധാനം ലാഭനഷ്‌ടങ്ങളില്‍ സഹകരിക്കാനുള്ള മാനസിക തീരുമാനത്തോടെയാണ്‌.

ഇതര ബാങ്കിങ് സം‌വിധാനങ്ങളില്‍ നിക്ഷേപിക്കുന്നതിനെക്കാള്‍ കൂടുതല്‍ ലാഭം ഇസ്‌ലാമിക് ബാങ്കിങ് സംരം‌ഭങ്ങളിലാണ്‌ എന്നാണ്‌ പ്രസ്‌തുത മേഖലയില്‍ നിന്നുള്ളവരുടെ അനുഭവവും അഭിപ്രായവും.

അതിനാല്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ പ്രസ്‌തുത വിന്‍ഡോകളിലൂടെയാണ്‌ സമാഹരിക്കപ്പെടുന്നത്.

അതുകൊണ്ടാണ്‌ ഇസ്‌ലാമിക് ബാങ്കിങ് അല്ലാത്ത സാമ്പത്തിക സ്ഥാപനങ്ങളില്‍ ഇസ്‌ലാമിക് ബാങ്കിങ് വിന്‍ഡോകള്‍ തുറന്നുകൊണ്ടിരിക്കുന്നത്.

എത്രമനോഹരം ഈ വേദം...

സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിശുദ്ധ ഖുര്‍‌ആനിലെ സൂക്തം സുവിദിതമാണ്‌.ദൗര്‍‌ഭാഗ്യകരമെന്നു പറയട്ടെ,ഖുര്‍‌ആന്‍ വ്യക്തവും കൃത്യവുമായി പറഞ്ഞു തരുന്ന കാര്യങ്ങള്‍, വിശ്വാസികള്‍ അധികപേരും തങ്ങളുടെ ജീവിതത്തില്‍  പാലിക്കുന്നതില്‍ ജാഗ്രത പുലര്‍‌ത്താറില്ല. പ്രസ്‌തുത നിബന്ധനകള്‍ പാലിച്ചിരുന്നുവെങ്കില്‍ എത്രനന്നായേനേ ... എന്ന്‌ പിന്നീട് ഖേദിക്കുന്ന സാഹചര്യങ്ങളും പലപ്പോഴും സം‌ഭവിക്കാറുമുണ്ട്.

ആറാം നൂറ്റാണ്ട് എന്നു പരിഹസിക്കുന്ന നിരീശ്വര നിര്‍‌മ്മിത ദര്‍‌ശനങ്ങളുടെ വക്താക്കളെപ്പോലും ആശ്ചര്യപ്പെടുത്തിയ ഈ ഉപദേശം വിശ്വാസികളായി അറിയപ്പെടുന്നവരില്‍ പലര്‍‌ക്കും മനസ്സിലാകാതെ പോകുന്നു എന്നത് ഖേദകരമത്രെ..

വിശുദ്ധ ഖുര്‍‌ആനിലെ അല്‍ ബഖറ എന്ന അധ്യായത്തിലെ ഏറ്റവും ദീര്‍‌ഘമായ സൂക്തമാണ്‌ 282 ആമത്തെ വചനം.ഖുര്‍‌ആന്‍ പാരായണം എന്ന മിനിമം ശൈലിയില്‍ നിന്നും ഖുര്‍‌ആന്‍ പാരായണം ചെയ്‌തും പഠിച്ചും ജീവിതത്തില്‍ പകര്‍‌ത്തിയും ഒക്കെയാണ്‌ പരിശുദ്ധ ദര്‍‌ശനത്തിന്റെ വാഹകര്‍ മാതൃകയാകേണ്ടത്.

അല്‍ ബഖറ എന്ന അധ്യായിലെ 282 ആമത്തെ സൂക്തത്തിന്റെ സാരം....

അല്ലയോ സത്യവിശ്വാസികളേ, നിശ്ചിത അവധിവെച്ചു പരസ്‌പരം കടമിടപാടു നടത്തുമ്പോള്‍, അത് എഴുതിവെക്കുവിന്‍.ഇരു കക്ഷികള്‍ക്കുമിടയില്‍ ഒരാള്‍ നീതിപൂര്‍വം അതു രേഖപ്പെടുത്തട്ടെ. അല്ലാഹു എഴുതാനും വായിക്കാനുമുള്ള കഴിവു നല്‍കിയിട്ടുള്ളവന്‍ അതെഴുതാന്‍ വിസമ്മതിക്കരുത്; അവന്‍ എഴുതട്ടെ. ആരുടെ പേരിലാണോ ബാധ്യത വരുന്നത് അവന്‍ (അധമര്‍ണന്‍) പറഞ്ഞുകൊടുക്കട്ടെ. അവന്‍ നാഥനായ അല്ലാഹുവിനെ ഭയപ്പെട്ടുകൊള്ളട്ടെ. തീരുമാനിക്കപ്പെട്ട ഇടപാടില്‍ ഒരുവിധ ഏറ്റക്കുറവും വരുത്താന്‍ പാടുള്ളതല്ല. ഇനി കടംകൊള്ളുന്നവന്‍ വിഡ്ഢിയോ ദുര്‍ബലനോ, പറഞ്ഞുകൊടുക്കുന്നതിന് അപ്രാപ്‌തനോ ആണെങ്കില്‍, അവനുവേണ്ടി അവന്റെ കൈകാര്യക്കാരന്‍ നിഷ്‌പക്ഷമായി പറഞ്ഞുകൊടുക്കട്ടെ. പിന്നെ തങ്ങളുടെ പുരുഷന്മാരില്‍നിന്ന് രണ്ടുപേരെ അതിനു സാക്ഷികളാക്കുകയും ചെയ്യുക. രണ്ടു പുരുഷന്മാരില്ലെങ്കില്‍ ഒരു പുരുഷനും രണ്ടു സ്ത്രീകളുമായിക്കൊള്ളട്ടെ. ഒരുവള്‍ മറന്നുപോയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണത്. ഈ സാക്ഷികള്‍, നിങ്ങള്‍ക്കിടയില്‍ സ്വീകാരയോഗ്യരായ സാക്ഷികളില്‍പെട്ടവരായിരിക്കേണ്ടതാകുന്നു. സാക്ഷികളാവാന്‍ ആവശ്യപ്പെടുമ്പോള്‍ അവര്‍ വിസമ്മതിക്കരുത്. ഇടപാട് ചെറുതാവട്ടെ വലുതാവട്ടെ, അവധി നിര്‍ണയിച്ചു പ്രമാണം രേഖപ്പെടുത്തിവെക്കുന്നതില്‍ ഉദാസീനരാവരുത്. ഈ മാര്‍ഗമാണ് അല്ലാഹുവിങ്കല്‍ നിങ്ങള്‍ക്ക് ഏറ്റവും നീതിപൂര്‍വകമായിട്ടുള്ളത്. ഇതുവഴി സാക്ഷ്യം നിര്‍വഹിക്കുന്നതിന് കൂടുതല്‍ സൗകര്യം ലഭിക്കുന്നു. നിങ്ങള്‍ സംശയങ്ങളില്‍ അകപ്പെടാന്‍ സാധ്യത ഇല്ലാതാവുകയും ചെയ്യുന്നു. നിങ്ങള്‍ രൊക്കമായി നടത്തുന്ന കച്ചവടമാണെങ്കില്‍, അത് എഴുതിവെക്കാതിരിക്കുന്നതില്‍ വിരോധമില്ല.വ്യാപാര ഇടപാടു നടത്തുമ്പോള്‍ നിങ്ങള്‍ സാക്ഷിനിര്‍ത്തിക്കൊള്ളുക. എഴുതുന്നവനും സാക്ഷിയും ദ്രോഹിക്കപ്പെടാവതല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ അതു ധിക്കാരമാകുന്നു. അല്ലാഹുവിന്റെ കോപത്തെ കാത്തുകൊള്ളുക. അവന്‍ നിങ്ങള്‍ക്ക് ശരിയായ പ്രവര്‍ത്തനരീതി പഠിപ്പിക്കുന്നു. അവന്‍ സര്‍വസംഗതികളെക്കുറിച്ചും അഭിജ്ഞനാകുന്നു.

===============

മഞ്ഞിയില്‍

Monday, March 4, 2024

കെട്ടു നാറുന്ന ആധുനിക സമൂഹം

ഒരു ഫലസ്തീനി യുവാവുമായി കുറച്ചു സമയം സം‌സാരിച്ചു.മുഹമ്മദ് ഹഷീഷ് എന്നാണ്‌ അവന്റെ പേര്‌.മുഹമ്മദിന്റെ രണ്ട് സഹോദരങ്ങള്‍ മധ്യേഷ്യയിലുണ്ട്. ഉസ്‌ബക്കിസ്ഥാനില്‍ ഉപജീവനം നടത്തിയിരുന്ന പിതാവ്‌ ഈയിടെ മരണപ്പെട്ടു. റഷ്യയില്‍ ഉമ്മയുടെ അടുത്ത് വെച്ചായിരുന്നു അന്ത്യം.മരിക്കുമ്പോള്‍ ഉമ്മയും മക്കളും ഒക്കെ അടുത്തുണ്ടായിരുന്നു.മുഹമ്മദിന്റെയും സഹോദരങ്ങളുടേയും പ്രാഥമിക വിദ്യാഭ്യാസം ഗസ്സയിലും തുടര്‍‌ പഠനം നടന്നത് ഈജിപ്‌തിലുമായിരുന്നു.

സയണിസ്റ്റുകളുടെ കൊടും ക്രൂരതകള്‍‌ക്ക് അകലെ നിന്നും അടുത്ത് നിന്നും ഒക്കെ പലപ്പോഴും സാക്ഷിയാകേണ്ടിവന്ന കഥകള്‍ പലതും അവന്‍ പങ്കുവെച്ചു. ബുദ്ധിവെച്ച നാള്‍ മുതല്‍ ഏതു സമയവും അക്രമത്തിന്‌ ഇരയാകുമെന്ന ബോധം എല്ലാവര്‍‌ക്കും ഉണ്ട്.യുദ്ധം പ്രഖ്യാപിച്ചാലും ഇല്ലെങ്കിലും ഇതു തന്നെയാണ്‌ അവസ്ഥ. ഗസ്സ മുനമ്പിലുള്ളവര്‍‌ക്ക് ഈ ബോധ്യം കൂടുതലാണെന്നും യുവാവ് യാതൊരു ഭാവഭേദവുമില്ലാതെ പറഞ്ഞു.

ഈയിടെ നടന്ന ദാരുണമായ ഒരു കൂട്ടക്കുരുതിയുടെ കഥ വിവരിച്ചപ്പോള്‍ മാത്രം അവന്റെ കണ്ണുകള്‍ സജലങ്ങളായി.റഫയില്‍ ഒരു വലിയ കെട്ടിടത്തില്‍ ഗസ്സയിലെ വിവിധ പ്രദേശത്തുകാര്‍ സുരക്ഷിതമെന്നു കരുതി താമസിച്ചിരുന്നുവത്രെ.പടു വൃദ്ധരും പിറന്നു വീണ കുട്ടികളും എന്നവിധം എല്ലാ പ്രായക്കാരും അതിലുണ്ടായിരുന്നു.
ഒടുവില്‍ ഈ സുരക്ഷാ കേന്ദ്രം എന്നു വിശേഷിപ്പിക്കപ്പെട്ട സ്ഥലവും ലോകത്തെ മുഴുവന്‍ മനുഷ്യരേയും സാക്ഷിയാക്കികൊണ്ട് കാപാലികരുടെ കൊടും ക്രുരതക്ക് ഇരയായി.

മധ്യേഷയിലെ പലയിടങ്ങളിലായുള്ള രണ്ടോ മൂന്നോ പേരൊഴികെ മുഹമ്മദിന്റെ കുടും‌ബത്തിലും ഇനിയാരും ബാക്കിയില്ല.

ശത്രുക്കളുടെ ബോം‌ബിങ് രീതിയും അവന്‍ വിവരിച്ചു.കെട്ടിടത്തില്‍ ചുറ്റുപാടും പതിക്കുന്ന ബോം‌ബുകള്‍,കെട്ടിടത്തെ ഇളക്കി ഭൂമിക്കടിയില്‍ പോയി സ്‌ഫോടനമുണ്ടാക്കും.അതിനു ശേഷം തീമഴപോലെ പ്രദേശം മുഴുവന്‍ വര്‍‌ഷിക്കുന്ന വിധമാണ്‌ ഭീകരരുടെ അക്രമണ സ്വഭാവം.ഒരു ചെറിയ പ്രാണിപോലും അവശേഷിക്കാതിരിക്കാനുള്ള അതി സൂക്ഷ്‌മത.

പൈശാചികത താണ്ഡവമാടി കരിയും പൊടിയും ഒക്കെ ശാന്തമായപ്പോള്‍ ഒന്നും തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ ആ പ്രദേശം തന്നെ ശ്‌മശാനമാക്കി ഗണിക്കാനേ കഴിയുകയുള്ളൂവത്രെ.ദിവസങ്ങള്‍‌ക്ക് ശേഷം രക്ഷാ പ്രവര്‍‌ത്തകര്‍ കെട്ടിടാവശിഷ്‌ടങ്ങളിലൂടെ നടക്കുമ്പോള്‍ പൂര്‍‌ണ്ണമായും കത്തിക്കരിഞ്ഞിട്ടില്ലാത്ത ഒരു സിമന്റ് തൂണ്‌ ശ്രദ്ധയില്‍ പെട്ടു.അത് വലിച്ചൂരിയപ്പോള്‍ സാരമായ കേടുപാടില്ലാത്ത ഒരു വനിതയുടെ ജഢം ദൃശ്യമായി.അവരുടെ മാറില്‍ അമര്‍‌ന്നു കിടന്നു അമ്മിഞ്ഞ നുകരുന്ന ഒരു കുഞ്ഞും.കുഞ്ഞ് പൂര്‍‌ണ്ണ ആരോഗ്യത്തോടെയിരിക്കുന്നതായി അവര്‍‌ക്ക് ബോധ്യമായി.ഉമ്മയുടെ ജീവന്‍ പോയതിനു ശേഷവും കുഞ്ഞിന്‌ മുലപ്പാല്‍ ലഭിച്ചിരുന്നു എന്നാണ്‌ ആരോഗ്യ രം‌ഗത്തുള്ളവരുടെ നിരീക്ഷണം.എണ്ണമറ്റ കുടും‌ബ വേരുകളില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടു എന്നു സാരം.

റഫ അതിര്‍‌ത്തിയിലൂടെ വരുന്ന സഹായങ്ങളെ കുറിച്ച് അന്വേഷിച്ചപ്പോള്‍ കുറച്ചു സമയം മൗനിയായി.റഫയിലൂടെ വരുന്ന ട്രക്കുകളില്‍ ഒരു രാജ്യത്തെ ജനങ്ങളെ മുഴുവന്‍ പൊതിയാനുള്ള കഫന്‍ പുടവകളാണെന്നു തോന്നിപ്പോകും.അവന്‍ വിതുമ്പലമര്‍‌ത്തി പറഞ്ഞു തീര്‍‌ത്തു.

ജഢങ്ങള്‍ കുന്നു കൂടിയ ഇടങ്ങളില്‍ അനുഭവവപ്പെടാത്ത ദുര്‍‌ഗന്ധം ആധുനിക സമൂഹങ്ങള്‍‌ക്കിടയില്‍ നിന്നും വമിച്ചു കൊണ്ടിരിക്കുന്നുണ്ട്.ജീവന്‍ ബലി നല്‍‌കിയവര്‍‌ക്ക് യഥാര്‍‌ഥത്തില്‍ ഒന്നും നഷ്‌ടപ്പെട്ടിട്ടില്ല.ജീവച്ഛവങ്ങളായ കാഴ്‌ച്ചക്കാരുടെ അവസ്ഥയെക്കുറിച്ചോര്‍‌ത്താണ്‌ എന്റെ നോവും വേവും.അവന്‍ കണ്ണീരൊപ്പി.തിരിച്ചൊന്നും ഉരിയാടാനാകാതെ ഞാനും വിതുമ്പി.
==================
മഞ്ഞിയില്‍