Monday, March 18, 2019

ചിലന്തി

'ദൈവത്തെ കൂടാതുള്ളവരെ രക്ഷകരായി വരിക്കുന്ന ജനമുണ്ടല്ലോ,അവര്‍ ചിലന്തിയെപ്പോലെയാകുന്നു. അതൊരു വീടുണ്ടാക്കി. വീടുകളിലേറ്റം ദുര്‍ബലമായത് ചിലന്തിയുടെ വീടാണല്ലോ. കഷ്ടം! ഇവര്‍ അറിഞ്ഞിരുന്നുവെങ്കില്‍.ഈ ജനം ദൈവത്തെ വെടിഞ്ഞ് പ്രാര്‍ഥിക്കുന്ന എന്തിനെയും ദൈവം നന്നായറിയുന്നുണ്ട്. അവന്‍ അജയ്യനും അഭിജ്ഞനും തന്നെ.ജനങ്ങള്‍ ഉദ്ബുദ്ധരാവുന്നതിനു വേണ്ടിയത്രെ നാം ഈ ഉദാഹരണങ്ങള്‍ വിവരിക്കുന്നത്. പക്ഷേ, ജ്ഞാനമുള്ളവര്‍ മാത്രമേ അവ ഗ്രഹിക്കുന്നുള്ളൂ. ദൈവം ആകാശഭൂമികളെ യാഥാര്‍ഥ്യത്തോടെ സൃഷ്ടിച്ചതാണ്.നിശ്ചയമായും വിശ്വാസികള്‍ക്ക് ഇതിലൊരു ദൃഷ്ടാന്തമുണ്ട്.'

ഖുര്‍‌ആനിലെ ചിലന്തി എന്ന അധ്യായത്തിലെ നാല്‍‌പത്തിയൊന്നാമത്തെ സൂക്ത്മാണിത്.ഈ പ്രപഞ്ചത്തിന്റെ സാക്ഷാല്‍ രക്ഷാധികാരിയെ വെടിയുന്നവനെയാണ്‌ ചിലന്തി എന്ന്‌ ഉപമിച്ചിട്ടുള്ളത്.കൂടാതെ ഏറ്റവും ദുര്‍‌ബലമായ വീട്‌ ചിലന്തിയുടേതാണെന്നും ഖുര്‍‌ആന്‍ വിശദീകരിക്കുന്നു.ഒപ്പം ജ്ഞാനമുള്ളവര്‍‌ക്ക്‌ മാത്രമേ ഈ ഉദാഹരണത്തിന്റെ പൊരുള്‍ ഉള്‍‌കൊള്ളാനാകുകയുള്ളൂ എന്നും വിശ്വാസികള്‍‌ക്ക്‌ ഇതില്‍ ദൃഷ്‌ടാന്തമുണ്ടെന്നും പ്രസ്‌താവിച്ചു കൊണ്ടാണ്‌ ഈ സൂക്തം വിരാമമിടുന്നത്.

പുതിയ പഠന ഗവേഷണങ്ങളില്‍ വ്യക്തമാക്കപ്പെട്ട ചിലന്തിയുടെ നിസ്സഹായാവസ്ഥയും പര്യവസാനവും സാന്ദര്‍‌ഭികമായി മനസ്സിലാക്കി വെയ്‌ക്കുന്നത് ഉചിതമായിരിയ്‌ക്കും.

ചിലന്തികളുടെ കൂടൊരുക്കുന്നത് പെണ്‍ ചിലന്തിയാണത്രെ.അതൊരു വീടുണ്ടാക്കി എന്ന ഖുര്‍‌ആനിക ഭാഷ്യത്തില്‍ സ്‌തീലിം‌ഗം പ്രയോഗിച്ചതിന്റെ കാരണം ഇതാണെന്ന്‌ സുവ്യക്തം.ഖുര്‍‌ആനിലെ ഭാഷാ പരമായ ന്യൂനതയായി ശത്രുക്കള്‍ ചൂണ്ടിക്കാണിച്ചിരുന്ന ഈ പ്രയോഗം എല്ലാ അര്‍‌ഥത്തിലും സുബദ്ധം എന്ന്‌ സാരം.നൂതനമായ ഈ ഗവേഷണ സത്യം ഖുര്‍ആന്‍ വിമര്‍‌ശകരെ അക്ഷരാര്‍‌ഥത്തില്‍ സ്‌തം‌ബ്‌ദരാക്കിയിരിക്കുകയാണ്‌.ഒരു പക്ഷെ പ്രസ്‌തുത ഭാഗം പുല്ലിം‌ഗത്തില്‍ പ്രയോഗിച്ചിരുന്നുവെങ്കില്‍ ഭാഷാ പരമായ ന്യൂനതയാകുമായിരുന്നു എന്നതാണ്‌ യാഥാര്‍‌ഥ്യം.അതെ അവന്‍ അജയ്യനും അഭിജ്ഞനും തന്നെ.

പുതിയ വെളിപ്പെടുത്തലുകള്‍ പ്രകാരം ചിലന്തി കൂടെക്കെ ഒരുക്കി സന്താനങ്ങള്‍ ഉണ്ടായതിന്റെ ശേഷം ആണ്‍ ചിലന്തിയെ പെണ്‍ ചിലന്തി കൊലപ്പെടുത്തും.ചിലന്തിക്കുഞ്ഞുങ്ങള്‍ വളര്‍‌ന്ന്‌ വലുതായാല്‍ അമ്മച്ചിലന്തിയെ മക്കള്‍ എല്ലാവരും ചേര്‍‌ന്ന്‌ വധിച്ചു കളയുകയും ചെയ്യും.വീടുകളില്‍ വെച്ച്‌ ഏറ്റവും ദുര്‍‌ബലമായ വീട്‌ ചിലന്തിയുടേതാണെന്ന പ്രയോഗം മുമ്പെന്നെത്തേക്കാള്‍ അര്‍‌ഥ വ്യാപ്‌തി വര്‍‌ത്തമാന കാലത്തിനുണ്ട്‌.നാള്‍ക്കു നാള്‍ ഖുര്‍‌ആനിന്റെ പ്രസക്തി വര്‍‌ദ്ധിക്കുന്നു എന്നത് തന്നെയായിരിക്കണം വിശുദ്ധ ഗ്രന്ഥത്തിന്റെ ശത്രുക്കള്‍ സര്‍‌വ്വ സന്നാഹങ്ങളോടെ സം‌ഹാര ഭാവം പൂണ്ട്‌ താണ്ഢവമാടുന്നതിന്റെ മുഖ്യ ഹേതു.

ഇസ്‌ലാം ഓണ്‍‌ലൈവിനു വേണ്ടി

0 comments:

Post a Comment

Note: Only a member of this blog may post a comment.