Monday, January 1, 2007

ആനന്ദ മാര്‍‌ഗം.

ആനന്ദ മാര്‍‌ഗം.
നന്മയും തിന്മയും തിരിച്ചറിയപ്പെടാന്‍ പോലും പ്രയാസം അനുഭവപ്പെടുന്ന ഇക്കാലത്ത്‌ നന്മയുടെ വാഹകരെന്നും സം‌ശുദ്ധമായ വിശ്വാസത്തിന്റെ ധ്വജവാഹകരെന്നും ഒക്കെ പറയപ്പെടുന്ന വിശ്വാസി സമൂഹത്തിലെ ഒരു വിഭാഗം കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ സകല സീമകളും ലംഘിക്കുന്നു.പങ്കു വെയ്‌ക്കപ്പെട്ട വീഡിയൊ ഒരു നോക്കിനപ്പുറം പോലും നോക്കാനെനിക്കായില്ല.ശുഭ്ര വസ്‌ത്ര ധാരികളായ ഒരു പറ്റം മുല്ലകള്‍ മന്ത്രങ്ങളുരുവിട്ട്‌ തുള്ളിത്തിളക്കുന്ന ചിത്രം.തിളച്ച ഉരുളിയില്‍ എണ്ണ തിളക്കും കണക്കേ അവര്‍ ആടിത്തിമര്‍‌ക്കുന്ന ചിത്രം.അക്ഷരാര്‍ഥത്തില്‍ പകച്ചു പോയി.ആത്മീയാന്വേഷണത്തില്‍ അവര്‍ കണ്ടെത്തിയിരിക്കാവുന്ന ആനന്ദ മാര്‍‌ഗം.

ദൈവത്തോട്‌ മുഖാമുഖമെന്ന പ്രതീതിയിലുള്ള ആനന്ദ ദായകമായ നിമിഷങ്ങള്‍ വിവരണാതീതമത്രെ.ഈ സുവര്‍‌ണ്ണാവസരത്തിന്റെ ആത്മീയ ഭാവം പ്രധാനം ചെയ്യുന്ന പരക്ഷേമ തല്‍‌പരതയില്‍ സേവന നിരതമാവുമ്പോള്‍ കിട്ടുന്ന ആനന്ദവും മാനസികോല്ലാസവും പ്രവാചക പാഠങ്ങളിലൂടെ പഠിപ്പിക്കപ്പെടുന്നുണ്ട്‌.

മധു നുകരുന്ന മധുപന്റെ ഇമ്പത്തോടെ നാഥനെ സ്‌മരിക്കുക.മതിവരാതെ വിരമിക്കുക.മനസ്സ്‌ ശാന്തമായ ആഴിപോലെ.അനന്തമായ നീലാകാശം പോലെ അനുഭവേദ്യമാകും.എന്നാല്‍ നിശ്ചയിക്കപ്പെട്ട മുഖാമുഖ വേളകളുടെ ആത്മാവറിയാതെ 'നിക്കരിക്കുന്നവര്‍‌ക്ക്‌  ഈ സുഖം ലഭിച്ചു കൊള്ളണമെന്നില്ല.ഒടുവില്‍ ഇക്കുട്ടര്‍ എത്തിപ്പെടുന്ന ആനന്ദമാര്‍‌ഗങ്ങളാകട്ടെ ഒരു തരം ആഭാസക്കളരികളും.

സുഖ ദുഖ സമിശ്രമായ ലോകത്ത്‌ നാഥനില്‍ സകലതും ഭരമേല്‍പിച്ച്‌ ജിവിതത്തിന്റെ ഏതവസ്ഥയിലും സുഖം നുകരുന്ന അവസ്ഥ ലഭിക്കുന്നവനാണ്‌ സാക്ഷാല്‍ വിശ്വാസി.അക്ഷരാര്‍ഥത്തില്‍ ആനന്ദം കൊള്ളുന്നവനും അവന്‍ തന്നെ.

ഇസ്‌ലാം ഒരു ദര്‍ശനമാണ്‌ അതിനെ മനസാ വാചാ കര്‍മ്മണാ അംഗീകരിക്കുന്നവനെയാണ്‌ മുസ്‌ലിം(അനുസരിക്കുന്നവന്‍)എന്ന്‌ പറയുന്നത്‌.ഒരു ശക്തിയും ഇല്ല  പ്രപഞ്ച  നാഥനല്ലാതെ എന്നതാണ്‌ ഈ ദര്‍ശനത്തിന്റെ മന്ത്രവും മര്‍മ്മവും.പ്രസ്‌തുത മന്ത്രധ്വനിയെ യഥാവിധി മനസ്സിലാക്കി ജീവിതം നയിക്കുക എന്നതത്രെ ഈ  ദര്‍ശനത്തിന്റെ വക്താക്കളുടെ ധര്‍മ്മം.ഇത്തരത്തിലുള്ള നിഷ്‌കളങ്കമായ ബോധം ആരുടെയെങ്കിലും മനസ്സില്‍ അങ്കുരിച്ച്‌ കഴിഞ്ഞാല്‍ അഥവാ മനം മാറ്റം സം‌ഭവിച്ചാല്‍ ഒരു ശക്തിക്കും അവനെ പിന്തിരിപ്പിക്കാന്‍ കഴിയില്ല. ഈ മഹദ്‌ മന്ത്രം ഹൃദയാന്തരങ്ങളില്‍ വേണ്ടവിധം മുദ്രണം ചെയ്യപ്പെടാത്തവരും പൊതു സമൂഹത്തില്‍ ഇതേ ധാരയുടെ വിലാസം പേറുന്നവരാണെന്നതും ഒരു വസ്‌തുതയാണ്‌.

അദൃശ്യനായ ദൈവത്തിലും അവന്റെ മാലാഖമാരിലും ഉള്ള വിശ്വാസം ,മുന്‍ കഴിഞ്ഞ സകല പ്രവാചകന്മാരിലും അവര്‍ക്ക്‌ അവതീര്‍ണ്ണമായതിലും ഉള്ള വിശ്വസം മരണാനന്തരവും വിധിയിലുമുള്ള വിശ്വാസം നന്മതിന്മകള്‍ അല്ലാഹുവില്‍ നിന്നാണെന്നുമുള്ള  ദൃഡബോധ്യവും വിശ്വാസകാര്യങ്ങളായി പഠിപ്പിക്കപ്പെട്ടവയാണ്‌.

സത്യസാക്ഷ്യവും ,നമസ്‌കാരവും ,വ്രതവും ,സകാത്തും ,ഹജ്ജും , കര്‍മ്മങ്ങളായി നിര്‍വഹിക്കാന്‍  കല്‍പിക്കപ്പെട്ടവയാണ്‌.

വിശ്വാസ സംഹിതകളും കര്‍മ്മ നിബന്ധനകളും കൃത്യവും സൂക്ഷ്‌മവുമായി വിശുദ്ധഖുര്‍ആന്‍ വരച്ചു കാണിക്കുന്നുണ്ട്‌.നമസ്‌കാരവുമായി ബന്ധപ്പെട്ട കര്‍മ്മത്തിന്റെ പ്രകടന പ്രകീര്‍ത്തന സമയ നിഷ്‌ഠ തുടങ്ങിയ കാര്യങ്ങള്‍ പ്രവാചക ബോധനങ്ങളിലൂടെയാണ്‌ വിശദീകരിക്കപ്പെട്ടിട്ടുള്ളത്‌.

വിശുദ്ധ വേദം ദര്‍ശനവും പ്രവാചകന്‍ അതിന്റെ ദര്‍പ്പണവുമത്രെ.ഈ ദര്‍‌ശനവും ദര്‍‌പ്പണവും മാറ്റിവെച്ചു കൊണ്ട്‌ ഏതൊക്കെയോ ഹാവ ഭാവങ്ങളിലെ മായാലോകത്ത് വിശ്വാസി സമൂഹത്തിന്റെ വിലാസം പേറുന്നവര്‍ അകപ്പെട്ടിരിക്കുന്നു എന്നതായിരിക്കണം അവിശ്വാസികളായി ഗണിക്കപ്പെടുന്നവരുടെ പേകൂത്തുകളേക്കാള്‍ ലജ്ജാകരം.

0 comments:

Post a Comment

Note: Only a member of this blog may post a comment.